മനാമ : ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ തങ്ങളുടെ പ്രവർത്തനം നിഷ്പക്ഷവും കൂടുതൽ സുതാര്യവുമാക്കണമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കാസിം ഇരിക്കൂർ പ്രസ്താവിച്ചു. ബഹ്റൈൻ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ഓൺലൈൻ കലാശാലയിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ധേഹം.
ധാർമികതയുടെയും നീതിയുടെയും പക്ഷത്ത് നിന്ന് മാധ്യമ ലോകം അനുദിനം വിദൂരത്താവുകയാണെന്നും ഇടപെടലുകൾ പക്ഷം ചേർന്നു കൊണ്ടുള്ളതാണെന്നും ഇത്തരം പ്രവണതകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ സൃഷ്ടിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്നും കലാശാല അഭിപ്രായപ്പെട്ടു.
‘വാർത്താ മാധ്യമങ്ങൾ നിഷ്പക്ഷയുടെ പക്ഷം ഏത് ” എന്ന ശീർഷകത്തിൽ കലാലയം സാംസ്കാരിക വേദി ബഹ്റൈൻ സംഘടിപ്പിച്ച കലാശാല അബ്ദുള്ള രണ്ടത്തായുടെ അദ്ധ്യക്ഷതയിൽ ആർ .എസ് .സി . ഗൾഫ് കൗൺസിൽ ഫിറ്റ്നസ് കൺവീനർ വി.പി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വി.പി.കെ. അബൂബക്കർ ഹാജി, ഫൈസൽ ചെറുവണ്ണൂർ , മുഹമ്മദ് കുലുക്കല്ലൂർ , സക്കറിയ, ജാഫർ ശരീഫ് , ബഷീർ മാസ്റ്റർ ക്ലാരി, സംസാരിച്ചു. അഡ്വക്കറ്റ് ഷബീറലി മോഡറേറ്റർ ആയിരുന്നു.