തിരുവന്തപുരം: കേരളത്തിൽ കൊവിഡ് ബാധിച്ച ഇന്ന് അഞ്ച് പേർ മരണപ്പെട്ടു. ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരൻ (80), കണ്ണൂർ തളിപ്പറമ്പ് സ്വദേശി യശോദ (84) , ആലപ്പുഴ ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശി ജയമോൻ (64), എടത്വ സ്വദേശി ഔസേപ്പ് വർഗീസ് (72), പത്തനംതിട്ട വാഴമറ്റം സ്വദേശി കരുണാകരൻ (67) എന്നിവരാണ് മരിച്ചത്.
ദാമോദരൻ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഇദ്ദേഹത്തെ. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയെ തുടർന്ന് ഈ മാസം 25നാണ് യശോദയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരാേഗ്യ നില മോശമായതിനാൽ പിന്നീട് പരിയാരം കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും നടത്തിയ ആന്റിജൻ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ജയമോന് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പകർന്നത്. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നാഡ് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 2500ന് മുകളിലാണ് പ്രതിദിന രോഗബാധ നിരക്ക് റിപ്പേർട്ട് ചെയ്തത്. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കൊവിഡ് ബാധ കണക്കാണ്. 200ലധികം പേരാണ് ഇതുവരെ രോഗത്തിന് കീഴടങ്ങിയത്. 45,000 മുകളിൽ പേർ രോഗമുക്തരാവുകയും ചെയ്തു. എന്നാൽ നിലവിൽ കേരളത്തിൽ ഉറവിടം അറിയാത്ത സമ്പർക്ക കേസുകളിൽ വർധനവുണ്ടാകുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു.