മനാമ: എയർ ബബിൾ കരാർ നിലവിൽ വന്ന സാഹചര്യത്തിൽ നാട്ടിൽ നിന്ന് പ്രവാസികളെ ബഹ്റൈനിലേക്ക് കൊണ്ടുവരുന്നതിന് ബഹ്റൈൻ കേരളീയ സമാജം ആരംഭിച്ച ചാർട്ടേഡ് വിമാന സർവീസ് വിവാദങ്ങൾക്കൊടുവിൽ അവസാനിപ്പിച്ചു. സമാജത്തിൽ രജിസ്റ്റർ ചെയ്ത് പണമടച്ചവർക്ക് ഞായറാഴ്ച മുതൽ തുക തിരിച്ചുനൽകുമെന്ന് പ്രസിഡൻറ് പി.വി രാധാകൃഷ്ണ പിള്ള അറിയിച്ചു. വൈകിട്ട് ഏഴ് മുതൽ ഒമ്പത് വരെയുള്ള സമയത്ത് സമാജം ഓഫീസുമായി ബന്ധപ്പെട്ട് തുക തിരികെ വാങ്ങാം.
ഇതുവരെ കേരളത്തിൽ നിന്ന് ഒൻപത് ചാർട്ടേഡ് വിമാനങ്ങളിലാണ് സമാജം യാത്രക്കാരെ കൊണ്ടുവന്നത്. ആദ്യ അഞ്ച് വിമാനങ്ങളിൽ സാധാരണ രീതിയിൽ ഏകദേശം 168 ഓളം പേരെ വീതം കൊണ്ടുവരാൻ സാധിച്ചെങ്കിലും കരാർ നിലവിൽ വന്നതിന് ശേഷം വന്ന മൂന്ന് വിമാനങ്ങളിൽ 120 വീതവും ഒരു വിമാനത്തിൽ 90 പേരെയുമാണ് എത്തിക്കാൻ സാധിച്ചത്. ഇങ്ങനെ വിസാ കാലാവധി തീരാനായതും ജോലിയിൽ തിരികെ പ്രവേശിക്കാനായതുമായ 1290 ഓളം പ്രവാസികളെ ബഹ്റെനിൽ എത്തിക്കാൻ സമാജത്തിനായി. ഇവരിൽ 170 ഓളം പേർ കേരളത്തിന് പുറത്തുള്ള പ്രവാസികളാണ്. 450 ഓളം പേരാണ് ഇനി സമാജത്തിൻ്റ പട്ടികയിൽ ബാക്കിയുള്ളത്. ഇവരിൽ സെപ്തംബർ 30 ന് മുൻപായി ഉടനടിവിസാ കാലാവധി തീരാനായവർക്ക് യാത്രാ സൗകര്യം ഒരുക്കാനുള്ള സഹായ പ്രവർത്തനങ്ങൾ സമാജത്തിൻ്റെ ഭാഗത്ത് നിന്ന് തുടരുന്നുണ്ട്. മറ്റുള്ള മുഴുവനാളുകൾക്കും തുക റീഫണ്ട് ചെയ്തു നൽകും. മുഴുവനാളുകളെയും തിരികെയെത്തിക്കാനായിരുന്നു ശ്രമമെങ്കിലും വിവാദങ്ങളെ തുടർന്ന് ഗൾഫ് എയർ ചാർട്ടേഡ് സർവീസ് നിർത്താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന.
ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാർ നിലവിൽ വന്ന ശേഷവും ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നതിനാൽ ഗൾഫ് എയർ വിമാനങ്ങളിൽ പുറത്തുള്ളവർക്ക് ബുക്ക് ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ, എയർ ബബ്ൾ കരാർ പ്രാബല്യത്തിലാകുന്നതിന് മുൻപ് തന്നെ ഗൾഫ് എയറുമായുണ്ടാക്കിയ കരാർ അനുസരിച്ചാണ് യാത്രക്കാരെ കൊണ്ടുവരുന്നതെന്നായിരുന്നു സമാജത്തിൻ്റെ വിശദീകരണം.
എയർ ബബ്ൾ പ്രകാരം ഇരു രാജ്യങ്ങളുടെയും ദേശീയ വിമാനക്കമ്പനികൾക്ക് ദിവസവും ഓരോ സവീസാണ് നടത്താൻ കഴിയുക. ഇതു പ്രകാരം എയർ ഇന്ത്യ എക്സ്പ്രസിനും ഗൾഫ് എയറിനും ആഴ്ചയിൽ 650 വീതം യാത്രക്കാരെയാണ് ബഹ്റൈനിലേക്ക് കൊണ്ടുവരാൻ അനുമതി ലഭിച്ചിരിക്കുന്ന ത്. നിലവിൽ ഉടനടി വിസാ കാലാവധി അവസാനിക്കുന്നവർക്ക് പോലും തിരികെയെത്താൻ ഈ സീറ്റുകൾ അപര്യാപ്തമാണെന്ന വാദം നിലനിൽക്കുന്നുണ്ട്. യാത്രാക്ലേശങ്ങൾ അവസാനിക്കാൻ കൂടുതൽ വിമാനങ്ങൾ അനുവദിക്കണമെന്നും ടിക്കറ്റ് നിരക്കുകൾ കുറക്കണമെന്നുമുള്ള ആവിശ്യങ്ങൾ പ്രവാസികൾ ഉന്നയിക്കുന്നുണ്ട്.