മനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരത്തിൽ മെഴ്സിഡസിൻ്റെ ലൂയിസ് ഹാമിൽട്ടൺ ചാമ്പ്യൻപട്ടം കരസ്ഥമാക്കി. സീസണിലെ തുടർച്ചയായ 11ാം ജയത്തോടെയാണ് ലോക ചാമ്പ്യൻ കിരീടം നിലനിർത്തിയത്. ഒപ്പം തന്നെ കരിയറിലെ 95 മത് ജയം കൂടിയാണിത്. കാറോട്ടമത്സരത്തിൽ ലോകത്തിലെ തന്നെ ഏറ്റവുമധികം കിരീടം സ്വന്തമാക്കിയ താരമായി ഇതോടെ ഹാമിൽട്ടൺ മാറി. 44 ലാപ്പില്‍ രണ്ടു മണിക്കൂര്‍ 59 മിനിറ്റ് 47 സെക്കന്റിലാണ് 35 കാരനായ ഹാമില്‍ട്ടണ്‍ മെര്‍സിഡ്‌സിനെ വിജയ തേരാക്കി മാറ്റിയത്.
റെഡ് ബുള്ളിൻ്റെ തേരാളി മാക്സ് വെർസ്റ്റാപ്പെൻ രണ്ടാമതും അലക്സാണ്ടർ ആൽബോൺ മൂന്നാമതുമായാണ് ബഹ്റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൻ്റെ ഫിനിഷിംഗ് പോയിൻ്റ് തൊട്ടത്.
ഫൈനൽ മത്സരത്തിൽ രണ്ട് അപകടങ്ങൾക്കാണ് സഖീറിലെ ബഹ്റൈൻ ഇനറർനാഷണൽ സർക്യൂട്ട് സാക്ഷ്യം വഹിച്ചത്. മത്സരം ആരംഭിച്ച് തൊട്ടുടനെ ഹാസിൻ്റെ റൊമെയ്ൻ ഗ്രോസീൻ ഓടിച്ച കാർ വേലിയിലിച്ച് തീപിടുക്കുകയായിരുന്നു.
ഇതേത്തുടർന്ന് മത്സരം നിർത്തിവെച്ചു. റൊമെയ്ൻ ഗ്രോസീൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഗ്രിഡിൽ 19ാമതായി ഇറങ്ങിയ ഗ്രോസീൻ്റെ കാർ ട്രാക്കിൽ എതിർഭാഗത്തേക്ക് മാറി ഡാനിൽ കിവ്യാത്തി തെറെ ആൽഫാ ടോറിയിൽ തട്ടി വേലിയിൽ ഇടിക്കുകയായിരുന്നു. നിറയെ ഇന്ധനമുണ്ടായിരുന്ന കാർ അടുത്ത നിമിഷം തന്നെ അഗ്നി ഗോളമായി മാറി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഗ്രോസീനെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു മണിക്കൂറിലേറെ വൈകി വീണ്ടും മത്സരം ആരംഭിച്ചതും അപടകടത്തോടെയാണ്. ഇത്തവണയും ഡാനിൽ കിവ്യാത്തിൻ്റെ ആൽഫാ ടോറി തന്നെയായിരുന്നു വില്ലനായത്. കിവ്യാത്തിൻ്റെ കാറിൽ തട്ടി ലാൻസ് സ്ട്രോളിൻ്റെ കാർ തലകീഴായി മറിയുകയായിരുന്നു.
സ്ട്രോൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. തുടർന്നാണ് ചെറിയ ഇടവേളക്ക് ശേഷം മത്സരം വീണ്ടും പുനരാരംഭിച്ചത്.