മനാമ: ബഹ്റൈനിൽ കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച 23 ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടുകയും, തുടർച്ചയായ നിയമലംഘനത്തിന് ഒരാൾക്ക് ഒരു വർഷം തടവ് ശിക്ഷയും വിധിച്ചതായി വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം അറിയിച്ചു.
ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് ഒരാൾക്ക് ഒരു വർഷം തടവും, കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ മറ്റുള്ളവർക്ക് 1000 മുതൽ 5000 വരെ പിഴയുമാണ് ശിക്ഷ.
പുതുവത്സര അവധി ദിനത്തിൽ മാത്രം 74 വാണിജ്യ സ്ഥാപനങ്ങൾ പരിശോധന നടത്തിയിട്ടുണ്ട്. ജനുവരി 5 വരെ മൊത്തം 298 വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
ബഹ്റൈനിൽ ഒരിടവേളക്കുശേഷം കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം 11469 പേരിൽ നടത്തിയ പരിശോധനയിൽ 349 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ 2650 പേരാണ് നിലവിൽ രാജ്യത്ത് രോഗബാധിതർ. ചെറിയ അശ്രദ്ധകൾ പോലും അപകടം ക്ഷണിച്ചു വരുത്തുന്നുവെന്നും ജനങ്ങൾ കോവിഡ് മുൻകരുതൽ നടപടികൾ പൂർണമായും പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തുന്നുണ്ട്.