മനാമ: ഇന്ത്യയിൽ നിന്നുള്ള കോവിഷീൽഡ്-അസ്ട്രാസെനെക്ക വാക്‌സിന്റെ ആദ്യ ബാച്ച് ഇന്ന് ബഹ്‌റൈന് ലഭിച്ചു. ഇന്ത്യൻ റിപ്പബ്ലിക് അംബാസഡർ പീയൂഷ് ശ്രീവാസ്തവ ബഹ്‌റൈൻ ഇന്റർനാഷണൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് വാക്സിന്റെ ആദ്യ ബാച്ച് കൈമാറിയതായി ആരോഗ്യമന്ത്രി ഫഈഖ ബിൻത് സയീദ് അൽ സലേഹ് അറിയിച്ചു.
കോവിഷീൽഡ്-അസ്ട്രാസെനെക്ക വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് “BeAware” ആപ്ലിക്കേഷൻ അല്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ആയ https://healthalert.gov.bh വഴി രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അപ്പോയിൻമെൻ്റിനായി രജിസ്ട്രേഷന് ശേഷം, ആദ്യ ഡോസ് വാക്സിനേഷന്റെ വിശദാംശങ്ങളുമായി എസ്എംഎസ് സന്ദേശം വഴി അതാത് വ്യക്തികളെ ബന്ധപ്പെടുന്നതായിരിക്കും. 28 ദിവസത്തെ ഇടവേളയിൽ കോവിഷീൽഡ്-അസ്ട്രാസെനെക്ക വാക്‌സിന്റെ രണ്ട് ഡോസുകൾ എടുക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഗവൺമെന്റ് നൽകിയ പിന്തുണ, ബഹ്റൈനും ഇന്ത്യക്കുമിടയിലുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി എടുത്ത് പറഞ്ഞു.
സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്‌ക്ക് ശ്രീവാസ്തവ സർക്കാരിനോടും ബഹ്‌റൈൻ പൗരന്മാരോടും നന്ദിയും അഭിനന്ദനവും പ്രകടിപ്പിച്ചു. രാജ്യത്തെ ഇന്ത്യൻ ജനത വാക്സിനേഷൻ സ്വീകരിക്കാൻ മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇരു രാജ്യങ്ങൾക്കും, അവരുടെ ജനങ്ങൾക്കും പ്രയോജനപ്പെടുന്നതിനായി സംയുക്ത ആരോഗ്യ സഹകരണം തുടർന്നും നടപ്പാക്കാനുള്ള ഇന്ത്യയുടെ താൽപര്യം അദ്ദേഹം വ്യക്തമാക്കി.