മനാമ: പെട്ടെന്ന് പടരുന്ന പുതിയ തരം കൊവിഡ് 19 വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ്. ക്രൗൺ പ്രിൻസ് സെൻറർ ഫോർ മെഡിക്കൽ റിസർച്ചിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മെഡിക്കൽ സംഘം ഇക്കാര്യം അറിയിച്ചത്. അധികൃതർ നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അംഗവുമായ ഡോക്ടർ വലീദ് ഖലീഫ അൽ മനിയ ഓർമിപ്പിച്ചു. ആക്ടീവ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായും ഈയൊരു പ്രതിസന്ധി പരിഹരിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
2020 നവംബർ 22 ന് വെറും 114 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ നിന്നാണ് ഫെബ്രുവരി 12ന് 896 കേസുകളിലേക്ക് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. മൂന്നു ലക്ഷത്തോളം ആളുകളുടെ കോൺടാക്ട് ട്രേസ് ചെയ്തതിൽ നിന്ന് ആളുകളുടെ അലംഭാവവും പൊതുകൂടിച്ചേരലുകളുമാണ് ഈ രീതിയിലുള്ള വലിയ വർദ്ധനക്ക് പ്രധാനകാരണമെന്ന് ഡോക്ടർ മനിയ സൂചിപ്പിച്ചു. ഇത് കേവലം കേസുകളുടെ എണ്ണത്തിലുള്ള വർധനക്ക് പകരം മരണനിരക്ക് കൂടാനും അപകടാവസ്ഥ കൂടാനും കാരണമായെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ആളുകൾ സാമൂഹ്യ അകലം പാലിക്കേണ്ടതും കുടുംബങ്ങളിലെ കൂടിച്ചേരലുകൾ ഒഴിവാക്കേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്ത് പുതുതായി എത്തുന്ന യാത്രികർക്ക് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളെ കുറിച്ചും അദ്ദേഹം പത്രസമ്മേളനത്തിൽ സൂചിപ്പിച്ചു. രാജ്യത്തേക്ക് പുതുതായി എത്തുന്ന യാത്രികർ നേരത്തെ 10 ദിവസത്തിനുള്ളിൽ രണ്ട് പിസി ടെസ്റ്റുകളാണ് നടത്തേണ്ടിയിരുന്നത് എങ്കിൽ നിലവിൽ അത് മൂന്നായി വർധിപ്പിച്ചിരിക്കുകയാണ്. രാജ്യത്ത് എത്തുന്ന ഒന്നാമത്തെയും അഞ്ചാമത്തെയും പത്താമത്തെയും ദിവസങ്ങളിലാണ് ടെസ്റ്റ് നടത്തേണ്ടത്. ടെസ്റ്റ് നടത്തുന്ന നിരക്കിൽ നേരിയ തോതിലുള്ള ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഈടാക്കിയിരുന്ന 40 ദിനാറിൽ നിന്ന് 36ലേക്ക് ആണ് നിരക്കിൽ ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് ചികിത്സയുടെ ഭാഗമായി രാജ്യത്ത് ഒരുക്കിയ 5499 ബെഡുകളിൽ 1750 ലും ആളുകൾ എത്തിയിട്ടുണ്ടന്ന് അണ്ടർ സെക്രട്ടറി അറിയിച്ചു. മൊത്തം കപ്പാസിറ്റി യുടെ 30 ശതമാനത്തിലധികം വരുമിത്. കൊവിഡ് ലക്ഷണങ്ങളോടെ വീടുകളിൽ ഐസുലേഷൻ ഇരിക്കുന്ന ആളുകളുടെ എണ്ണം 5789 ആയതായി അദ്ദേഹം അറിയിച്ചു. കൊവിഡ് കേസുകളിൽ രാജ്യത്തെ മരണനിരക്ക് 0.55 ശതമാനമാണെന്നും രോഗബാധിതർ ആയവരിൽ 93.05 ശതമാനം പേരും ഇതുവരെ രോഗമുക്തി നേടി എന്നും അദ്ദേഹം പറഞ്ഞു.