തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംസ്ഥാനത്ത് മൂന്നുതലങ്ങളിൽ ആരോഗ്യ ഏകോപനസമിതികൾ വരുന്നു. സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം തലങ്ങളിലാണ് ഏകോപനസമിതികൾ രൂപവത്കരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, പ്രാദേശികതലത്തിൽ മാർഗരേഖ തയ്യാറാക്കി തിരഞ്ഞെടുപ്പിന് അനുയോജ്യമായ സാഹചര്യമൊരുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളിലും രോഗനിയന്ത്രണം ഉറപ്പാക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്യിതിരിക്കുന്നത്.
രോഗവ്യാപനം തടയുന്നതിന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പരമാവധി ഓൺലൈനായി സംഘടിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമംതുടങ്ങി. ഓൺലൈൻ പരിശീലനം സാധ്യമാകാത്ത സാഹചര്യങ്ങളിൽ, കൂടുതൽ പരിശീലനകേന്ദ്രങ്ങളൊരുക്കി തിരക്ക് നിയന്ത്രിക്കും. പരിശീലനകേന്ദ്രങ്ങൾ അണുവിമുക്തമാക്കും. പരിശീലനോപാധികൾ ആപ്പുകൾ, പോർട്ടലുകൾ എന്നിവിടങ്ങളിൽ അപ്‌ലോഡ് ചെയ്യാനുള്ള നടപടികൾക്കും തുടക്കമായി.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും ഡയറക്ടർ കൺവീനറും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (അഡീഷണൽ) ആരോഗ്യവകുപ്പിലെ പ്ലാനിങ്-വിജിലൻസ് വിഭാഗം അഡീഷണൽ ഡയറക്ടർമാർ അംഗങ്ങളുമായാണ് സംസ്ഥാനതല ആരോഗ്യ ഏകോപനസമിതികൾ പ്രവർത്തിക്കുക.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, ഡി.എം.ഒ., ഡെപ്യൂട്ടി ഡി.എം.ഒ. (ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്-1), ജില്ലാ ഡ്രഗ് വെയർഹൗസ് മാനേജർ എന്നിവർ ജില്ലാതലസമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നിയോജകമണ്ഡലം തലത്തിൽ വരണാധികാരി അധ്യക്ഷനും നിയുക്ത നോഡൽ ഓഫീസർ കൺവീനറും ഹെൽത്ത് സൂപ്പർവൈസർ അല്ലെങ്കിൽ ഹെൽത്ത് ഇൻസ്പെക്ടർ അംഗമായും സമിതി രൂപവത്കരിക്കും.