മനാമ: രാജ്യത്തെ 49 ശതമാനം തൊഴിലാളികളും ബഹ്റൈൻ സ്ത്രീകളാണെന്നും, ആഗോള ശരാശരിയായ 47 ശതമാനത്തെ പിന്നിലാക്കിയാണ് ഈ നേട്ടമെന്നും സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്സിഡബ്ല്യു) സെക്രട്ടറി ജനറൽ ഹല അൽ അൻസാരി വെളിപ്പെടുത്തി.
ബഹ്റൈനിലെ തൊഴിൽ മേഖലയിൽ പകുതിയോളം വനിതകലാണ്. സർക്കാർ മേഖലയിൽ എക്സിക്യൂട്ടിവ് പദവികളിലുള്ള ബഹ്റൈൻ വനിതകളുടെ പങ്കാളിത്തം 46 ശതമാനമായി ഉയർന്നു. സ്വകാര്യ മേഖലയിൽ ഇത് 34 ശതമാനമാണ്. സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ 17 ശതമാനമാണ് സ്ത്രീകളുടെ പ്രാതിനിധ്യം.
സ്ത്രീ പദവി സംബന്ധിച്ച യു.എൻ കമീഷൻറെ 65ാമത് സെഷൻറെ പശ്ചാത്തലത്തിൽ പൊതുജീവിതത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു ഹല അൽ അൻസാരി. രാജ്യത്ത് സ്ത്രീ മുന്നേറ്റത്തിന് പിന്തുണ നൽകാനുള്ള പരിശ്രമങ്ങൾ ഏറെ പുരോഗതിയുണ്ടാക്കിയതായി അവർ പറഞ്ഞു. രണ്ടു ദശാബ്ദം മുമ്പാരംഭിച്ച ദേശീയ പരിഷ്കരണ നടപടികളുടെ ഭാഗമാണിത്. രാഷ്ട്രീയ ജീവിതത്തിലും തീരുമാനങ്ങളെടുക്കുന്ന മേഖലകളിലും സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നതിനാണ് ഊന്നലെന്നും അവർ പറഞ്ഞു.