മനാമ: ജയിലുകളിലെ തടവുകാർ, വ്യക്തികൾ, ജീവനക്കാർ എന്നിവരിൽ ഇടയ്ക്കിടെ നടത്തിയ പരിശോധനകൾക്ക് ശേഷം എല്ലാ ആരോഗ്യ നടപടിക്രമങ്ങളും നിബന്ധനകളും ബാധകമാക്കിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷൻ ആൻഡ് റിഹാബിലിറ്റേഷൻ വെളിപ്പെടുത്തി.
അന്തേവാസികളുടെ ആരോഗ്യനിലയിൽ മെച്ചമുണ്ടെന്നും ഹോസ്പിറ്റലിൽ ക്വാറൻ്റൈൻ ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഒരു മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോഗ്യ പരിപാലന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
വൈറസ് ബാധിച്ച തടവുകാർ താമസിക്കുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കുക, അവരുമായി സമ്പർക്കം പുലർത്തുന്ന എല്ലാവരെയും കണ്ടെത്തുക, മുൻകരുതൽ നടപടിയായി പതിനാല് ദിവസത്തേക്ക് അവരെ ഐസൊലേഷനിൽ പാർപ്പിക്കുക എന്നീ നടപടികളും എടുത്തുവെന്നും ഡയറക്ടറേറ്റ് പറഞ്ഞു. എല്ലാ മുൻകരുതൽ നടപടികളിലും നിരന്തരമായ ശ്രദ്ധ പുലർത്തുന്നുണെന്നും അവർ അറിയിച്ചു.
രജിസ്റ്റർ ചെയ്ത എല്ലാ തടവുകാർക്കും അവർക്ക് ഇഷ്ടമുള്ള വാക്സിൻ കുത്തിവയ്പ് നൽകിയിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷൻ ആൻഡ് റിഹാബിലിറ്റേഷൻ സ്ഥിരീകരിച്ചു. എല്ലാ തടവുകാർക്കും എല്ലാ വാക്സിനുകളും ലഭ്യമാണ്.
പകർച്ചവ്യാധിയെ ചെറുക്കുന്നതിനായി എല്ലാ ജീവനക്കാരെയും ആളുകളെയും ആഴ്ചതോറുമുള്ള കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നും, എല്ലാ തൊഴിലാളികളും സന്ദർശകരും പ്രവേശിക്കുന്നതിന് മുമ്പ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
ആരോഗ്യ-സാമൂഹിക കാര്യ വകുപ്പുമായി ഏകോപിച്ച് ഈ പരിശോധന നടത്താനും മേൽനോട്ടം വഹിക്കാനും ഒരു ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി.