മനാമ: നേതാക്കളിലും പ്രവർത്തകരിലും നവോന്മേശം പകർന്ന കെ.എം.സി.സി മുഖാമുഖം ശ്രദ്ധേയമായി. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി മുസ്‍ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷറർ എം.എ. സമദുമായി സംഘടിപ്പിച്ച മുഖാമുഖം സംഘാടനത്തിലും മികവിലും വ്യത്യസ്തത പുലർത്തി.
അടിസ്ഥാനപരമായി സ്വയം ഉള്ളിലേക്ക് നോക്കുക എന്നതുതന്നെയാണ് പ്രാസ്ഥാനിക പ്രവർത്തകർ ചെയ്യേണ്ടതെന്നും സ്വന്തത്തെ അറിയുമ്പോഴാണ് മറ്റുള്ളവരെയും മനസ്സിലാക്കാൻ കഴിയുകയെന്നും എം.എ. സമദ് പറഞ്ഞു. അങ്ങനെ തിരിച്ചറിയുമ്പോഴാണ് ശരിയായ നേതാക്കൾ സൃഷ്ടിക്കപ്പെടുന്നത്.
നേതാക്കൾ അബദ്ധങ്ങളിലേക്ക് പോകുമ്പോൾ യഥാസമയം തിരുത്തേണ്ടവരാണ് ആത്മാർഥതയുള്ള പ്രവർത്തകർ. അല്ലാതെ മൗനം അവലംബിക്കുകയും പിഴവ് സംഭവിച്ചശേഷം സോഷ്യൽ മീഡിയകളിൽ വിളിച്ചുകൂവുകയുമല്ല ചെയ്യേണ്ടത്. സംഘാടകർ ഒരേ സമയം പ്രവർത്തകരും നേതാക്കളും ആയിരിക്കണം. പ്രവർത്തകരുടെ ഉത്തരവാദിത്തബോധവും നേതാക്കളുടെ പക്വതയും സമമായി സമ്മേളിപ്പിക്കാൻ കഴിയണമെന്നും സമദ് പറഞ്ഞു. വ്യക്തിപരതക്കപ്പുറം ജനങ്ങൾക്ക് ഉപകരപ്രദമായ കാര്യങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുമ്പോഴാണ് രാഷ്ട്രീയം ശരിയായ ദിശയിൽ സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്‍റ് ഗഫൂർ കൈപ്പമംഗലം ഉദ്ഘാടനം ചെയ്ത മുഖാമുഖത്തിൽ വൈസ് പ്രസിഡന്‍റ് ശംസുദ്ദീൻ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ട്രഷറർ റസാഖ് മൂഴിക്കൽ, സീനിയർ വൈസ് പ്രസിഡന്‍റ് കുട്ടൂസ മുണ്ടേരി എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ സ്വാഗതവും സെക്രട്ടറി റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. സംസ്ഥാന നേതാക്കളായ എ.പി. ഫൈസൽ, ഷാഫി പാറക്കട്ട, സലിം തളങ്കര, ഒ.കെ. കാസിം, കെ.കെ.സി. മുനീർ എന്നിവർ നേതൃത്വം നൽകി.