മനാമ: ബി.കെ.എസ് – ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ എട്ടാം ദിവസമായ ഇന്ന് പ്രശസ്ത യുവ എഴുത്തുകാരി ശ്രീപാർവ്വതി വിശിഷ്ടാതിഥിയായി പങ്കെടുക്കും. രാത്രി എട്ടുമണിക്ക് സഹൃദയാ പയ്യന്നൂര്‍ നാടന്‍ പാട്ട്സംഘം അവതരിപ്പിക്കുന്ന സൂര്യകാന്തി നൃത്ത ശില്‍പം അരങ്ങേറും .തുടര്‍ന്ന് പ്രവാസി എഴുത്തുകാരനായ ആദര്‍ശ് മാധവന്‍കുട്ടിയുടെ പുതിയ കഥാസമാഹാരമായ “തിരുവനന്തപുരം ക്രൈം കഥകള്‍” ശ്രീപാര്‍വതി പ്രകാശനം ചെയ്യും. പ്രകാശനത്തിനു ശേഷം എഴുത്തുകാരിയുമായി മുഖാമുഖവും നടക്കും
ഇന്നലെ നടന്ന മുഖാമുഖം പരിപാടിയിൽ പ്രശസ്ത എഴുത്തുകാരായ എം.മുകുന്ദനും ജോസ് പനച്ചിപ്പുറവും പങ്കെടുത്തു. കോവിഡ് സൃഷ്ടിച്ച രണ്ടു വർഷത്തെ .മൗനത്തിനു ശേഷം എന്തിനെയും ശബ്ബമുഖരിതവും ആഘോഷവുമാക്കുകയാണ് വിശേഷിച്ച് മലയാളികൾ എന്നും ഇതിൻ്റെ പ്രതിഫലനങ്ങൾ സാഹിത്യത്തിലും സിനിമ പോലുള്ള കലകളിലും ദൃശ്യമാണെന്നും എം.മുകുന്ദൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി മലയാള സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്ന എഴുത്തുകാരനോടുള്ള ആദരസൂചകമായി എം.മുകുന്ദൻ്റെ പ്രശസ്തമായ ഡൽഹി എന്ന കഥയുടെ നാടക ആവിഷ്കാരവും അരങ്ങേറി .മനോഹരൻ പാവറട്ടിയുടെ സംവിധാനത്തിൽ സമാജം സ്കൂൾ ഓഫ് ഡ്രാമയും ചിൽഡ്രൻസ് വിംഗും ചേർന്നാണ് കഥാകാരൻ്റെ സാ’ന്നിധ്യത്തിൽ നാടകം അവതരിപ്പിച്ചത്.
പുസ്തകമേളയോട് അനുബന്ധിച്ച് സമാജം മലയാളം പാഠശാല സംഘടിപ്പിക്കുന്ന കളറിംഗ് മത്സരം നാളെ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ആറ് വയസ്സു മുതൽ പത്ത് വയസ്സുവരെയും പതിനൊന്നു വയസ്സു മുതൽ 15 വയസ്സുവരെയുമുള്ള കുട്ടികൾക്ക് രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. സമാജം ഫോട്ടോഗ്രാഫി ക്ലബ് സംഘടിപ്പിക്കുന്ന തിരഞ്ഞെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനവും ഇന്നാരംഭിക്കും. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ, കേന്ദ്ര മന്ത്രി, പ്രഭാഷകൻ, എഴുത്തുകാരൻ എന്നിനിലകളിലൊക്കെ എന്നയാൾ അൽഫോൺസ് കണ്ണന്താനമാണ് നാളത്തെ മുഖ്യാതിഥി.