സ്ട്രോക്ക് വന്നു ഏഴുമാസത്തിലധികം കാലം സൽമാനിയ ആശുപത്രിയിൽ കിടപ്പിൽ ആയിരുന്ന തമിഴ്നാട് മധുര സ്വദേശി മുരുകൻ ഫെബ്രുവരി 13 നു നാട്ടിലേക്ക് യാത്രയായി. ഏഴുമാസത്തിലധികമായി ഹോപ്പ് പ്രവർത്തകരുടെ കരുതലിൽ ആയിരുന്നു മുരുകൻ. ഒരു കമ്പനിയിൽ തുച്ഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന മുരുകന് സ്ട്രോക്ക് വന്നു ഒരു വശം തളർന്നു പോകുകയായിരുന്നു.
മുരുകന്റെ അവസ്ഥ മനസിലാക്കിയ ഹോപ്പിന്റെ സൽമാനിയ ഹോസ്പിറ്റൽ വിസിറ്റ് ടീം അദ്ദേഹത്തിന്റെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. തളർന്നു കിടപ്പിലായിരുന്ന മുരുകന് ഹോപ്പിന്റെ അഭ്യുദയകാംഷിയായ പുഷ്പരാജിന്റെ സഹായത്തോടെ ഫിസിയോതെറാപ്പി അടക്കമുള്ള മെഡിക്കൽ സഹായങ്ങൾ നടത്തുകയും ചെയ്തു. യാത്രാ വിലക്ക് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ സാമൂഹികപ്രവർത്തകനായ സുധീർ തിരുനിലത്തിന്റെ സഹായത്തോടെ പരിഹരിക്കാൻ സാധിച്ചു.
മുരുകന്റെ ദയനീയ അവസ്ഥ മനസിലാക്കി ഹോപ്പ് അംഗങ്ങളിൽ നിന്നും സമാഹരിച്ച 851 ബഹ്‌റൈൻ ദിനാർ (1,85,365 ഇന്ത്യൻ രൂപ) അദ്ദേഹത്തിന്റെ നാട്ടിലെ അക്കൗണ്ടിലേക്ക് അയച്ചു നൽകി. ഒപ്പം വീൽ ചെയറും ഹോപ്പിന്റെ സ്നേഹസമ്മാനമായ ഗൾഫ് കിറ്റും നൽകി അദ്ദേഹത്തെ സ്വദേശത്തേക്ക് യാത്രയാക്കി. ഹോപ്പിന്റെ കാരുണ്യത്തോടെ ഉള്ള പ്രവർത്തനങ്ങൾക്ക് മുരുകന്റെ കുടുംബം നന്ദി അറിയിച്ചു.