മനാമ: ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കപ്പെട്ട ഒന്നാമത് ആഗോള ഇസ്ലാമോഫോബിയ വിരുദ്ധ ദിനം യൂത്ത് ഇന്ത്യ ആചരിച്ചു. ഇസ്ലാമോഫോബിയ, വംശീയത, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒത്തൊരുമിക്കണമെന്നു യൂത്ത് ഇന്ത്യ ആഹ്വാനം ചെയ്തു.
ഇസ്‌ലാമോഫോബിയ മുസ്‌ലിംങ്ങൾക്കും മുസ്‌ലിംങ്ങളെ കുറിക്കുന്ന സൂചകങ്ങൾക്കും എതിരെയുള്ള വംശീയതയുടെ ഒരു രൂപവും മുസ്‌ലിം സാമൂഹിക-രാഷ്ട്രീയ കർതൃത്വത്തെ സവിശേഷമായി റദ്ദ് ചെയ്യുന്ന സ്ഥാപനവൽകൃത ഹിംസ കൂടിയാണ്. മുസ്‌ലിം വംശീയ ഉന്മൂലനങ്ങളെ സാധൂകരിക്കാനും തെറ്റായ മുൻധാരണകൾ രൂപീകരിക്കുന്നതിലും ഇസ്‌ലാമോഫോബിക് ആഖ്യാനങ്ങൾ വലിയ പങ്ക് വഹിക്കുന്നു. ഇസ്‌ലാമോഫോബിയ സമൂഹത്തെ കൂടുതൽ വിഭജിക്കാനും മുസ്‌ലിങ്ങളെ കൂടുതൽ അന്യവൽക്കരിക്കാനുമുള്ള സാഹചര്യങ്ങൾ രൂപപ്പെടുത്തുന്നു.
നിലവിലെ ലോക സാഹചര്യങ്ങളെ വിശകലനം ചെയ്യുമ്പോൾ ദേശ രാഷ്ട്ര രൂപീകരണ പശ്ചാത്തലം മുതൽ മുസ്‌ലിംകൾ അഭിമുഖീകരിച്ച പലതരം സങ്കീർണ്ണമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ പ്രതിനിധാനത്തിന്റെ ചോദ്യം തന്നെയായിരുന്നു അതിൽ പ്രധാനം. നിരവധി മുസ്‌ലിം വംശഹത്യകളിലും വിഭജനത്തിലും മാത്രം അത് പരിമിതപ്പെട്ടില്ല, പല ഇടങ്ങളിലും പൗരത്വം തെളിയിക്കേണ്ടവരായ സവിശേഷ സാഹചര്യം വരെ അത് സംജാതമാക്കി. ഇത്തരുണത്തിൽ രാഷ്ട്രീയമായും സാമൂഹികമായും ചെറുക്കപ്പെടുകയും, ബഹുമുഖമായ രാഷ്ട്രീയ പ്രതിരോധത്തിലൂടെയും ഇസ്‌ലാമോഫോബിയക്കെതിരായ ബോധവൽക്കരണങ്ങളിലൂടെയും ശക്തമായ നിയമനിർമാണങ്ങളിലൂടെയും പൂർണമായും ഇസ്‌ലാമോഫോബിയ തുടച്ചു നീക്കപ്പെടുകയും ചെയ്യപ്പടേണ്ടതാണെന്നു അധ്യക്ഷത വഹിച്ച യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ പറഞ്ഞു. ജനറൽ സെക്രട്ടറി ജുനൈദ് പി പി സ്വാഗതവും സാജിർ ഇരിക്കൂർ നന്ദിയും പറഞ്ഞു