മനാമ: കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്തുക്കളുടെ എക്സ്പയറി ഡേറ്റ് മാറ്റി വിപണിയിൽ എത്തിക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ ബഹ്‌റൈൻ അധികൃതർ പിടികൂടി. ഇവരെ വിചാരണയ്ക്ക് മുന്നോടിയായി റിമാൻഡ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
തലസ്ഥാന ഗവർണറേറ്റിലെ നഈം പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി. താമസസ്ഥലത്ത് ഒരാൾ കേടായ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും അവയുടെ കാലാവധി രേഖപ്പെടുത്തിയ തീയതികളിൽ മാറ്റം വരുത്തി വിൽക്കാൻ തയ്യാറെടുക്കുന്നുവെന്നും ഒരു ഏഷ്യൻ വംശജൻ നൽകിയ വിവരമാണ് പ്രതികളെ കുടുക്കിയത്.
പോലീസും ഉദ്യോഗസ്ഥരും പ്രതികളുടെ താമസസ്ഥലത്തും സ്ഥാപനത്തിലും നടത്തിയ പരിശോധനയിൽ വലിയ അളവിൽ കേടായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. യഥാർത്ഥ എക്സ്പയറി ഡേറ്റുകൾ മായ്ച്ചുകളഞ്ഞ് പുതിയ തീയതികൾ പതിപ്പിച്ച നിലയിലായിരുന്നു ഇവ. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ അധികൃതർ നശിപ്പിച്ചു. പ്രതികളുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.









