മനാമ: കേരളത്തിൽ രാഷ്ട്രീയ എതിരാളികളെ സി.പി.എം ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് നടപടികളാണ് നടക്കുന്നതെന്ന് ഒഐസിസി ബഹ്‌റൈൻ. ധീര രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ അനുസ്മരണ സമ്മേളനത്തിലാണ് നേതാക്കൾ ഇപ്രകാരം അഭിപ്രായപ്പെട്ടത്.
കൊല്ലപ്പെട്ട മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാടിന്റെ പ്രതീക്ഷകളായിരുന്നുവെന്ന് സമ്മേളനം അനുസ്മരിച്ചു. രക്തദാനം, ഭവനനിർമ്മാണം, വിദ്യാഭ്യാസ സഹായം തുടങ്ങി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്നിരുന്ന ഈ ചെറുപ്പക്കാരുടെ വിയോഗം കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പൊതുപ്രവർത്തന മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. രക്തസാക്ഷികളുടെ പേരിൽ പിരിവ് നടത്തി ആ തുക വ്യക്തിപരമായ ആവശ്യങ്ങൾക്ക് നേതാക്കൾ ഉപയോഗിക്കുന്നു എന്ന വാർത്തകൾ വരുന്നത് രക്തസാക്ഷികളോട് കാണിക്കുന്ന ഏറ്റവും വലിയ വഞ്ചനയാണെന്നും നേതാക്കൾ പറഞ്ഞു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്ക് തോട്, ഷമീം കെ.സി, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, ചെമ്പൻ ജലാൽ എന്നിവർ പ്രസംഗിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ രഞ്ചൻ കച്ചേരി സ്വാഗതവും നിജിൽ രമേശ് നന്ദിയും പറഞ്ഞു. നേതാക്കളായ അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, സന്തോഷ് നായർ, സനീഷ് കുമാർ, ബൈജു ചെന്നിത്തല, ശ്രീജിത്ത് പനായി, മനോജ് ചണ്ണപ്പേട്ട, രഞ്ചിത് പടിക്കൽ, അനുരാജ്, ഷീജ നടരാജ്, കുഞ്ഞുമുഹമ്മദ്, ഫൈസൽ പട്ടാണ്ടി, ബിപിൻ മാടത്തേത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.









