മനാമ: പ്രളയം നാശം വിതച്ച മലപ്പുറം ജില്ലയിലെ പൊന്നാനി കർമ്മ റോഡ് ഭാഗത്തെ ഭാരതപ്പുഴയുടെ തീരപ്രദേശം, ചിറവല്ലൂർ തുരുത്ത്, എന്നിവിടങ്ങളിലെ ഏറ്റവും അർഹരായ 135 കുടുംബങ്ങൾക്ക് പ്രതീക്ഷ ബഹ്‌റൈന്‍റെ നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ “പ്രതീക്ഷ കിറ്റ്” വിതരണം ചെയ്തു. കഴുത്തറ്റം വെള്ളത്തിൽ മുങ്ങിപ്പോയ വീടുകളിലെ വെള്ളം ഇറങ്ങിയപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും വീടുകളിലേയ്ക്ക് മടങ്ങി വന്ന കുടുംബങ്ങൾക്കാണ് ‘പ്രതീക്ഷ’യുടെ കിറ്റ് ആശ്വാസമായത്. ശുചീകരണ സാധനങ്ങൾ, അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങി ഒരു കുടുംബത്തിലേയ്ക്ക് അടിയന്തിരമായി ആവശ്യമുള്ള നാല് കിറ്റുകളാണ് ഓരോ കുടുംബങ്ങളിലും എത്തിക്കാനായത്.
ആവശ്യമായ സാധനങ്ങളെല്ലാം മൊത്തവിലയ്‌ക്കെടുത്ത്, പിന്നീട് കിറ്റുകളാക്കി തിരിച്ചതിനാൽ 135 കുടുംബങ്ങളിലേയ്ക്ക് സഹായം എത്തിക്കാൻ കഴിഞ്ഞു. ഏകദേശം 1 ലക്ഷം രൂപയ്ക്കു മുകളിലുള്ള സഹായം ബഹ്റൈന്‍ പ്രവാസികളുടെ സഹകരണത്തോടെയാണ് എത്തിക്കാന്‍ കഴിഞ്ഞതെന്ന് പ്രതീക്ഷ ഭാരവാഹികള്‍ അറിയിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപെട്ട തങ്ങള്‍ക്കു ഏറെ ആശ്വാസമാണ് പ്രതീക്ഷ കിറ്റ് എന്ന് ദുരിതബാധിതര്‍ സന്തോഷത്തോടെ പറഞ്ഞു. വികസന മുദ്രാവാക്യങ്ങളിലും വളരെ ദയനീയമായ സ്ഥിതി ആണ് ഈ പ്രദേശത്ത് നിലനില്‍ക്കുന്നത്.
മിക്ക കുടുംബങ്ങളുടെയും വീടുകളുടെ സ്ഥിതി പരിതാപകരമാണ്. അഞ്ചും ആറും പേരടങ്ങുന്ന കുടുംബം കഴിയുന്നത് ഒറ്റ മുറി വീടുകളില്‍ ആണ്. വീടെന്നു പറയാന്‍ കഴിയാത്ത ഓല കൊണ്ട് മറച്ച കുടിലുകള്‍ ആണധികവുമെന്നു നേര്‍ കാഴ്ച്ച കണ്ട പ്രതീക്ഷ അംഗം റഫീക്ക് പൊന്നാനി പറഞ്ഞു. കിറ്റുകളുടെ വിതരണത്തിന് അവധിക്കു നാടിലുള്ള ബഹ്‌റൈന്‍ പ്രവാസിയും പ്രതീക്ഷ അംഗവുമായ റഫീഖ് പൊന്നാനി, അഫ്‌സൽ എരമംഗലം എന്നിവര്‍ നേതൃത്വം നല്‍കി.