മനാമ: മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ബോട്ടിന്റെ എൻജിൻ പൊട്ടിത്തെറിച്ച് ഗുരുതരാവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപെട്ട തമിഴ്‌നാട്, തിരുന്നൽവേലി സ്വദേശി വെട്രിവേലിനാണ് പ്രതീക്ഷ ബഹ്‌റൈൻ (HOPE) സഹായം നൽകിയത്. നാട്ടിലെ കടബാധ്യത മൂലം എട്ട് മാസം മുമ്പ് ബഹ്റൈനിലേയ്ക്ക് വന്ന ഇദ്ദേഹത്തിന് വെറും മൂന്നുമാസം മാത്രമാണ് ജോലി ചെയ്യാനായത്. കഴിഞ്ഞ അഞ്ചു മാസമായി ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ കൂടെ അപകടത്തിൽ പെട്ട ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു. തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങുന്ന ഇദ്ദേഹത്തിന്റെ, ചികിത്സാ സഹായത്തിലേയ്ക്ക് RS 1,10,515.00 (ഒരുലക്ഷത്തി പതിനായിരത്തി അഞ്ഞൂറ്റി പതിനഞ്ച് രൂപ) കൈമാറി.
ഹോസ്പിറ്റലിൽ ഇദ്ദേഹത്തിന് വേണ്ട സഹായങ്ങൾ ചെയ്യുന്ന പ്രതീക്ഷയുടെ പ്രതിനിധി സാബു ചിറമേലിന് കൈമാറിയ തുക വെട്രിവേലിന്റെ അക്കൗണ്ടിലേയ്ക്ക് അയച്ചു. സഹായം നൽകുന്നതിൽ സഹകരിച്ച പ്രതീക്ഷയുടെ എല്ലാ അംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായും കൂടുതൽ സേവനപ്രവർത്തനങ്ങളുമായി തുടർന്നും മുമ്പോട്ട് പോകുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രതീക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് 3988 9317 (ജയേഷ്), 3535 6757 (ജോഷി) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.