വുഹാൻ: കൊറോണ വൈറസ് പടരുന്നതിനിടെ ചൈനയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും. വൂഹാന്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് വൈകീട്ടാണ് ഇവരെ വഹിച്ചു കൊണ്ടുള്ള വിമാനം പുറപ്പെടുക.
ചൈനയിലെ ഹൂബ പ്രവിശ്യയിലെ ത്രീ ഗോര്‍ഗസ് സര്‍വകലാശാലയിലുള്ള നാല് വിദ്യാര്‍ത്ഥികള്‍ ലൈവിലെത്തി പറഞ്ഞതോടെയാണ് ഇവിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്ന വിവരം പുറംലോകം അറിഞ്ഞത്. ദുബായ് വാർത്തയും ബഹ്റൈൻ വാർത്തയും കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ട് വന്നതോടെ മുഖ്യമന്ത്രിയുടെയും കെ മുരളീധരൻ എം പി യുടെയും ഓഫീസ് മുഖാന്തരം തന്നെ പ്രാഥമിക ഇടപെടലുകൾ നടത്താൻ സാധിച്ചിരുന്നു. വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട വൂഹാനില്‍ നിന്ന് മുന്നൂറ് കിലോമീറ്ററോളം ദൂരത്തായി 86 വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് ഇവര്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ദ്രുതഗതിയിലാക്കി.
ഇന്ന് വൈകീട്ടത്തെ വിമാനത്തില്‍ പുറപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറായി. ഇവരെ ഇപ്പോഴുള്ള സ്ഥലത്തു നിന്ന് വിമാനത്താവളത്തില്‍ എത്തിക്കാനുള്ള വാഹനസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. യിച്ചാങ്ങിലുള്ളവരെ ത്രീ ഗോര്‍ഗസ് സര്‍വകലാശാലാ പരിസരത്ത് നിന്നാണ് വാഹനങ്ങളില്‍ കയറ്റി വിമാനത്താവളത്തില്‍ എത്തിക്കുക.