bahrainvartha-official-logo
Search
Close this search box.

ഹജ്ജ് തീർഥാടകർ ഇത്തവണ രണ്ട് ഘട്ടങ്ങളിലായി പുറപ്പെടും, പാസ്പോർട്ട് സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും സൗകര്യം: കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ

IMG-20200215-WA0255

അപേക്ഷകരുടെ എണ്ണത്തിൽ ഇത്തവണ കേരളം നാലാമത്: ഇൻറർനെറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാൽ ഏറ്റവും കുറവ് അപേക്ഷകർ കശ്മീരിൽ നിന്നും

മനാമ: ഹജ്ജ് തീർഥാടകരുടെ പാസ്പോർട്ട് സ്വീകരിക്കാൻ കണ്ണൂരിലും കൊച്ചിയിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി. മർക്കസ് സമ്മേളനത്തിൻ്റെ പ്രചരണാർഥം ബഹ്റൈനിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കോഴിക്കോട് മാത്രമാണ് പാസ്പോർട്ട് സ്വീകരിച്ചിരുന്നത്.

ഇത്തവണ ഹജ്ജ് യാത്രക്കാർ രണ്ട് ഘട്ടങ്ങളിലായാണ് പുറപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ കോഴിക്കോട് നിന്നും രണ്ടാം ഘട്ടത്തിൽ കൊച്ചിയിൽനിന്നുമാണ് ഹാജിമാർ പുറപ്പെടുക. അപേക്ഷകരുടെ എണ്ണത്തിൽ ഗുജറാത്ത്, യു.പി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് പിറകേയാണ് കേരളത്തിൻ്റെ സ്ഥാനം. 26000 അപേക്ഷകളാണ് ഇത്തവണ കേരളത്തിൽ നിന്നും ലഭിച്ചത്, മുൻ വർഷത്തിൽ ഇത് 46000 ആയിരുന്നു. 10400 ഓളം പേർക്ക് കേരളത്തിൽ നിന്നും ഹജ്ജിന് അവസരമുണ്ടായിരിക്കും.

കൂടെ പുരുഷൻമാരില്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് പോകാനുള്ള അനുവാദം കഴിഞ്ഞ വർഷം മുതൽ സൗദി സർക്കാർ നൽകിയിട്ടുണ്ട്. പക്ഷേ, ഒരു കവറിൽ നാല് സ്ത്രീകൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. ഇങ്ങനെ അപേക്ഷിക്കുന്ന മുഴുവൻ സ്ത്രീകൾക്കും നറുക്കെടുപ്പില്ലാതെ തന്നെ ഹജ്ജിന് അവസരം ലഭിക്കും. പുരുഷൻമാരുടെ സഹായമില്ലാതെ പോകുന്ന സ്ത്രീകളിൽ കൂടുതലും കേരളത്തിൽ നിന്നാണെന്നും ഫൈസി ചൂണ്ടിക്കാട്ടി.

ഇൻറർനെറ്റ് സൗകര്യം ലഭ്യമല്ലാത്തതിനാൽ കശ്മീരിൽനിന്നും ഇത്തവണ അപേക്ഷകർ കുറവാണ്. അഞ്ച് വർഷം തുടർച്ചയായി അപേക്ഷിച്ചാൽ അഞ്ചാം വർഷം അവസരം ലഭിക്കുമെന്ന വ്യവസ്ഥ കഴിഞ്ഞ വർഷം മുതൽ നിർത്തലാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ അപേക്ഷകർ കൂടിയത് അതിനാലാണെന്നും വിലയിരുത്തലുണ്ട്. സ്ത്രീകൾക്കുവേണ്ടി കരിപ്പൂരിൽ എട്ട് കോടി രൂപ ചെലവിൽ പുതിയ  ബ്ലോക്ക് പണിയുന്നുണ്ട്. നാല് നിലകളിലുള്ള കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം കഴിഞ്ഞു. ഇതിനായി 1.20 കോടി രൂപ സംസ്ഥാന സർക്കാർ ഇതിനകം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദേശപ്രകാരം ഹജ്ജ് ഹൗസിൽ ഐ.എ.എസ് കോച്ചിങ് സെൻററും മാർച്ചിൽ പ്രവർത്തനമാരംഭിക്കും. കണ്ണൂരിലും എംബാർക്കേഷൻ പോയിൻറ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽനിന്ന് അനുവാദം ലഭിച്ചില്ലെന്നും ഫൈസി പറഞ്ഞു.

മർക്കസ് സമ്മേളനം ഏപ്രിൽ ഒമ്പത് മുതൽ 12 വരെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സഖാഫി ബിരുദം നേടിയ 1500 പണ്ഡിതർക്ക് സമ്മേളനത്തിൽ സർട്ടിഫിക്കറ്റ് നൽകും. മർക്കസിനോടനുബന്ധിച്ച് ഒരുക്കിയ നോളജ് സിറ്റിയുടെ ഉദ്ഘാടനം മാർച്ചിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോ കോളജ്, യുനാനി മെഡിക്കൽ കോളജ്, പബ്ലിക് സ്കൂൾ, കൾച്ചറൽ സെൻറർ, മ്യൂസിയം, കമ്യൂണിറ്റി ഹാൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് നോളജ് സിറ്റി.
വാർത്താസമ്മേളനത്തിൽ ഐ.സി.എഫ്. നാഷണൽ ജനറൽ സെക്രട്ടറി എം.സി. അബ്ദുൽ കരീം, നാഷണൽ പബ്ലിക്കേഷൻ സമിതി പ്രസിഡൻറ് ഹകീം സഖാഫി, നാഷണൽ സർവീസ് സമിതി പ്രിസിഡൻറ് വി.പി.കെ അബൂബക്കർ ഹാജി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!