മനാമ: ബഹ്റൈനില്‍ കോവിഡ്-19 (കൊറോണ) വൈറസ് ബാധയേറ്റ 17 പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ട് ദിവസം മുന്‍പ് 16പേര്‍ രോഗമുക്തരായിരുന്നു. മാര്‍ച്ച് 16 പുലര്‍ച്ചെ 12 മണിക്ക് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ചികിത്സ പൂര്‍ത്തിയാക്കവരുടെ എണ്ണം 77ആയി ഉയര്‍ന്നു. കൊറോണയ്‌ക്കെതിരായ ബ്ഹ്‌റൈന്റെ പോരാട്ടം വിജയകരമാകുന്നതിന്റെ സൂചനയാണ് കൂടുതല്‍ രോഗികള്‍ ആശുപത്രി വിടുന്നത്.
എട്ട് ബഹ്റൈനി സ്ത്രീകളും ഏഴ് ബഹ്റൈനി പുരുഷൻമാരും ഓരോ സൗദി -ലെബനീസ് പൗരന്മാരുമാണ് അവസാനമായി ചികിത്സ പൂർത്തീകരിച്ച് വൈറസ് മുക്തരായി പുറത്തിറങ്ങിയത്. നിലവില്‍ 53 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേരൊഴിച്ച് നിര്‍ത്തിയാല്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. നേരത്തെ ഇറാനില്‍ നിന്ന് ബഹ്‌റൈനിലെത്തിച്ചവരില്‍ 84 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് പ്രത്യേകമായി ചികിത്സയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല.
നേരത്തെ ബഹ്‌റൈനിലെത്തിയ രോഗബാധിതരും കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തിലെത്തിവരും ഉള്‍പ്പെടെ (53+84) 137 പേരാണ് നിലവിൽ ബഹ്‌റൈനിലെ കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. ഇതുവരെ 11515 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ 11378 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്തെങ്കിലും തരത്തിൽ ലക്ഷണങ്ങളോ അസ്വാഭാവികതയോ അനുഭവപ്പെടുന്നവർക്ക് 444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.