മനാമ: കോവിഡ്-19 ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ മേഖലകള്‍ക്ക് കൈത്താങ്ങുമായി ബഹ്‌റൈന്‍ ഭരണകൂടം. പ്രതിസന്ധി രൂക്ഷമായിരിക്കുന്ന മേഖലകളില്‍ തൊഴിലെടുക്കുന്ന ബഹ്‌റൈനി പൗരന്മാരുടെ പകുതി വേതനം സര്‍ക്കാര്‍ നേരിട്ട് നല്‍കും. നേരത്തെ മൂന്ന് മാസത്തേക്ക് സമാന ഇളവ് പ്രഖ്യാപിച്ചിരുന്നു.
കൂടാതെ മൂന്ന് മാസത്തേക്ക് കൂടി ഇലക്ട്രിസിറ്റി, വെള്ളം ചാര്‍ജുകള്‍ ഈടാക്കില്ല. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ച ഇളവില്‍ നിന്ന് വിഭിന്നമായി ഇത്തവണ ബഹ്‌റൈനി പൗരന്മാര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക. നേരത്തെ പ്രവാസികളില്‍ നിന്നും മൂന്ന് മാസത്തേക്കുള്ള ഇലക്ട്രിസിറ്റി, വെള്ളം ചാര്‍ജുകള്‍ ഈടാക്കിയിരുന്നില്ല. ഇളവിന്റെ കാലാവധി നാളെ അവസാനിക്കും.
പുതിയ ആനുകൂല്യങ്ങള്‍ പൗരന്മാര്‍ക്ക് മാത്രമായിരിക്കും ലഭിക്കുക. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ എന്നീ മാസങ്ങളിലാണ് പുതിയ ഇളവുകള്‍. ഹിസ് റോയല്‍ ഹൈനസ് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സൽമാൻ അല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.