മനാമ: വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിലെ ജൂലൈ ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ കേരളത്തിലേക്കുള്ള വിമാന സർവീസ് വെറും നാലിൽ പരിമിതപ്പെടുത്തിയത് ദുഃഖരമാണെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസ്താവിച്ചു. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവർക്കും നാട്ടിൽ പോകാൻ തയ്യാറായി നിൽക്കുന്നവർക്കും ഇത് വലിയ പ്രയാസം സൃഷിടിക്കും. നിലവിൽ വിവിധ ഗൾഫ് നാടുകളിൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള സർവീസുകൾ എയർ ഇന്ത്യക്ക് പുറമെ മറ്റ് സ്വകാര്യ കമ്പനികൾക്കു കൂടി കൊടുത്തതായാണ് കാണുന്നത്. മറ്റുള്ള വിദേശ കമ്പനികൾക്ക് കൂടി സർവീസ് നടത്താൻ അധികൃതർ തയ്യാറായാൽ പ്രവാസികളുടെ യാത്ര ക്ലേശം പരിഹരിക്കപ്പെടും.
ഇതര വിമാനക്കമ്പനികളിൽ ടിക്കറ്റ് ബുക്ക് ചെയ്തു റീഫണ്ട് ലഭിക്കാതെ ഇവിടെ കുടുങ്ങിക്കിടക്കുന്ന നിരവധി ആളുകൾ ഉണ്ട്. വിദേശ വിമാനകമ്പനി കൾക്ക് ഇന്ത്യയിലേക്ക് സർവീസ് നടത്താൻ അനുവാദം നൽകിയാൽ ഇവർക്ക് വലിയ ആശ്വാസമായിട്ട് അത് മാറും. നിലവിൽ എയർ ഇന്ത്യക്ക് ടിക്കറ്റ് ലഭിച്ചവർക്ക് പോലും അത് വന്ദേഭാരത് മിഷനിൽ ഉപയോഗിക്കാൻ അനുവാദമില്ലാത്തത് ഏറെ പ്രതിഷേധങ്ങൾക്ക് വഴി വെച്ചെങ്കിലും ഇത് വരെ ഒരു പരിഹാരവും ആയിട്ടില്ല എന്നും ഫ്രന്റസ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.