ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധ 30,000ത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 29,429 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന രോഗബാധ കണക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 9,36,181 ആയി. 583 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. 24,309 പേരാണ് ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡിന് കീഴടങ്ങിയത്. അതേസമയം 5,92,031 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് ഉയരുന്നുണ്ട് എന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. 3,19,840 പേരാണ് വിവധ സംസ്ഥാനങ്ങളിലായി ചകിത്സയിലുള്ളത്.
എന്നാൽ രാജ്യത്ത് പ്രതിദിന രോഗബാധയും മരണ നിരക്കും വർധിച്ച് വരുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളനുസരിച്ച് രോഗ വ്യാപനത്തിന്റെ തോത് ഈ നിലയിൽ വർധിക്കുകയാണെങ്കിൽ ഉടൻ തന്നെ രോഗികളുടെ എണ്ണം 10 ലക്ഷം കടക്കും. ഇന്ത്യയിൽ കോവിഡിന്റെ ഭൂരിഭാഗവും മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്. ഇന്നലെ മാത്രം 6,741 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചത്. 2.67 ലക്ഷമാണ് സംസ്ഥാനത്തെ ആകെ രോഗബാധ നിരക്ക്. 24 ണിക്കൂറിനിടെ 213 പേർ മരിച്ചതോടെ മരണ സംഖ്യ 10,695 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിൽ 4,526 പേർക്ക് രോഗം ബധിക്കുകയും 67 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,47,324 ആയി ഉയർന്നു. മരണനിക്ക് 2,099-ൽ എത്തി നിൽക്കുകയാണ്.
അതേസമയം കേരളത്തിൽ ഇന്നലെ (ജൂലൈ 14) 608 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ കണക്കാണിത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 201 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 70 പേർക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 58 പേർക്ക് വീതവും, കാസർകോട് ജില്ലയിൽ നിന്നുള്ള 44 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 42 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 34 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 26 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 8,930 ആണ് സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം. 34 പേരാണ് ഇതുവരെ മരണപ്പെട്ടത്.