bahrainvartha-official-logo
Search
Close this search box.

“സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ”; ഇന്ന് ലോക വനിതാ ദിനം, ചില ഓർമ്മപ്പെടുത്തലുകൾ

march 8

ഇന്ന് മാർച്ച് 8, ലോക വനിതാ ദിനം. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.

“Think equal, build smart, innovate for change” എന്നതാണ് ഇത്തവണത്തെ വനിതാ ദിന സന്ദേശം.1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ വനിതകള്‍ വനിതകൾക്കായി നടത്തിയ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രക്ഷോഭത്തിൻറെ ഓർമ പുതുക്കളാണീ ദിനം. കുറഞ്ഞ വേതനത്തിനെതിരെയും ദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയും സ്ത്രീകള്‍ നടത്തിയ ആദ്യ ചെറുത്തു നില്‍പ്പായിരുന്നു അത്. ഈ ദിവസത്തെ ഒരു അന്തർദേശീയ ദിനമാക്കി മാറ്റുക എന്ന ആശയം മുന്നോട്ടുവെച്ചത് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ മാർക്സിസ്റ്റ് തത്വചിന്തകയാണ്. തുല്യ വേദനം എന്നത് ഇന്നും അപ്രാപ്യമായ നമ്മുടെ നാട്ടിൽ സമത്വത്തിനു വേണ്ടി പോരാടുന്ന ഓരോരുത്തർക്കും ഊർജ്ജം പകരാനുള്ള ദിനം കൂടിയാവട്ടെ ഓരോ മാർച്ച് എട്ടും.

ജോലി എന്നതിന്റെ നിർവചനം അനുസരിച്ചു ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി ചെയ്യുന്ന എല്ലാ മാനസികവും ശാരീകവുമായ എല്ലാ പ്രവർത്തികളും ജോലി എന്ന നിര്വചനത്തിനു കീഴിൽവരും. പ്രശസ്ത ഫെമിനിസ്റ്റ് എഴുത്തുകാരിയായ റോസ് മേരി തങ്ങിന്റെ വാക്കുകൾ ശ്രദ്ധിക്കു ലോകമെമ്പാടും സ്ത്രീകൾ അനുഭവിക്കുന്ന ഓപ്പറേഷന്റെ കാരണങ്ങളിൽ ഒന്ന് അനുഭവിച്ചു വീടിനകത്തും പുറത്തും സ്ത്രീകൾ ചെയ്യുന്ന ജോലികൾക്ക് വേതനമോ മൂല്യമോ കല്പിക്കാത്തതാണ്. പലപ്പോഴും ചെയ്യുന്ന ജോലികൾക്ക് അനുസൃതമായ വേതനമല്ല അവർക്ക് ലഭിക്കുന്നത്.


ലിംഗ അസമത്വത്തിനും പുരുഷാധികാരത്തിനും സാമൂഹികമായ വശങ്ങൾ മാത്രമല്ല, സാമ്പത്തികമായ വശങ്ങൾ കൂടെ ഉണ്ടെന്ന് തിരിച്ചറിയേണ്ടുന്ന സമയമാണിത്. തുല്യ വേതനം നൽകുന്നതിൽ ലിംഗാടിസ്ഥാനത്തിൽ വലിയ വിവേചനം കാണിക്കുന്ന രാജ്യമാണ് ഇന്ത്യ. പുരുഷാൻമാർ സമ്പാദിക്കുന്നതിന്റെ 25% മാത്രമാണ് ഇവിടെ സ്ത്രീകൾക്ക് ലഭിക്കുന്നത്. പുരുഷ കേന്ദ്രീകൃതമായ ജോലിസ്ഥലങ്ങളിൽ പുരുഷനോടൊപ്പം അല്ലെങ്കിൽ പുരുഷനേക്കാൾ മികവ് കാണിച്ചിട്ടില്ലെങ്കിൽ സ്ത്രീകൾ വിവേചനത്തിന് ഇരയാവുന്നുണ്ട്. ഐക്യ രാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 51% ഇന്ത്യൻ വനിതാ തൊഴിലാളികളും വേതനമില്ലാതെയാണ് ജോലി ചെയ്യുന്നത്. ഇതാവട്ടെ നമ്മുടെ സർക്കാരിന്റെ ഔദ്യോഗികമായ യാതൊരു കണക്കുകളിലും പെടുന്നുമില്ല. ഭൂരിഭാഗം സ്ത്രീകളും ജോലി ചെയ്യുന്നത് അസംഘടിത മേഖലയിലായതാണ് ഇത്തരമൊരു വിടവ് വേതനത്തിൽ നിലനിൽക്കുന്നതിന്റെ പ്രധാന കാരണം. കണക്കുകളനുസരിച്ച് 37 മില്യൺ സ്ത്രീകൾ ജോലി ചെയ്യുന്നത് ഗാർഹിക മേഖലയിലും 4 .2 മില്യൺ സ്ത്രീകൾ ഇതര വീട്ടു ജോലികളും 5.7 മില്യൺ സ്ത്രീകൾ നിർമാണ മേഖലയിലും ജോലി ചെയ്യുന്നു. ഇത്തരം കാരങ്ങളാൽ ഇന്ത്യയിൽ സ്ത്രീകളുടെ സാമ്പത്തികാവസ്ഥ വളരെയധികം പരിതാപകരമാണ്. മറ്റൊരു സങ്കടകരമായ വസ്തുത, സ്ത്രീകളുടെ തൊഴിൽ മേഖലയിലുള്ള പ്രാതിനിധ്യം 1990 -2014 കാലയളവിൽ എട്ടു ശതമാനമായി കുറയുകയും ചെയ്തു.ഇത്തരം ചൂഷണങ്ങളുടെ പ്രധാന കാരണമെന്നു പറയുന്നത്, സ്ത്രീകൾ ചെയ്യുന്ന തൊഴിലുകൾക്ക് യാതൊരു പ്രാധാന്യവും കൊടുക്കാത്തതാണെന്ന് സ്ത്രീപക്ഷ സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

വീടിനു പരിസരത്തുള്ള കൃഷിയും, ചെറുകിട ബിസിനനെസ്സുകളും , പരിചരണം മുതലായ ജോലികളെ സ്ത്രീകളുടെ മാത്രം ജോലിയാണെന്ന് കരുതി അവഗണിക്കുന്ന പതിവാണ് ഇന്ത്യയിൽ. പ്രത്യേകിച്ചും ഗാർഹിക ജോലികളിലും കുട്ടികളെയും മുതിർന്നവരെയും പരിചരിക്കുന്നതിലും ഏർപ്പെടുന്ന സ്ത്രീകളെ ഇത് അവരുടെ ജന്മാവകാശമാണെന്നു കരുതി പലപ്പോഴും പലരും ശ്രദ്ധ നൽകാറില്ല.

ഇന്ത്യയിലും ആഫ്രിക്കയിലും അറുപതു സഹ്റാഹ്മണത്തിലധികം വരുന്ന കാർഷിക ജോലികൾ ചെയ്യുന്നത് സ്ത്രീകളാണ്. എന്നാലോ ഇരുപതു ശതമാനത്തിനു താഴെ സ്ത്രീകൾ മാത്രമേ സ്വന്തമായി ഭൂമി കൈവശമുള്ളൂ. എന്നാൽ ഒരൊറ്റ ശതമാനത്തെ പോലും കര്ഷകനായ്യി പരിഗണിക്കാറില്ല. അതുപോലെ തന്നെ ലോകത്തുള്ള വേതനമില്ലാത്ത പരിചരണ സംബന്ധിയായുള്ള ജോലികളിൽ 75 % ജോലികളും ചെയ്യുന്നത് സ്ത്രീകളാണ്. ഇത് പുരുഷന്മാർ ആകെ ചെയ്യുന്ന ജോലിയുടെ പത്തു മുതൽ പന്ത്രണ്ടു മടങ്ങു വരെ വരും. എന്നിട്ടു പോലും ഈ ജോലികൾ നമ്മുടെ ജി.ഡി.പി. കണക്കുകളിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ഇന്ത്യയുടെ സെൻസസ് റിപ്പോർട്ടുകളിൽ നഗരത്തെ നിർവചിച്ചിരിക്കുന്നത് ശ്രദ്ധിക്കൂ, എഴുപത്തിയഞ്ചു ശതമാനത്തിലധികം പുരുഷ തൊഴിലാളികൾ കാർഷിക മേഖലയ്ക്ക് പുറത്തു ജോലി ചെയ്യുന്നവർ ആയിരിക്കണം. അവിടെയും വനിതാ തൊഴിലാളികളെ പരിഗണിക്കുന്നില്ല.
വേതനമില്ലാത്ത ഗാർഹിക ജോലികളിൽ കടയിൽ പോയി സാധനം വാങ്ങുന്നത് മുതൽ, പാചകം ചെയ്യൽ, വൃത്തിയാക്കൽ, കുടുംബങ്ങളുടെ പരിചരണം എന്നിവ ഉൾപ്പെടുന്നുണ്ട്. ഈ ജോലികൾക്ക് മാനസികവും ശാരീരികവുമായ ക്ഷമത അത്യാവശ്യമാണ്. സ്ത്രീകൾ ചെയ്യുന്ന ജോലികൾ ചെയ്യാൻ ബുദ്ധിയുടെയോ ചിന്താ ശേഷിയുടെയോ ആവശ്യമില്ലെന്നു പറയുന്ന ബുദ്ധിജീവികളും തത്വ ചിന്തകരും ഈ രാപകൽ നീളുന്ന അവസാനമില്ലാത്ത പ്രവർത്തികളെ ജോലിയായിട്ടു പോലും അംഗീകരിക്കുന്നില്ല. ദൗർഭാഗ്യവശാൽ സ്ത്രീകളും പുരുഷന്മാരും ഇത് അവളുടെ മാത്രം ചുമതലകളായി മാത്രമാണ് കാണുന്നത്. ജീവശാസ്ത്രപരമായ പ്രതുല്പാദനം സ്ത്രീകൾക്ക് മാത്രമാണ് സാധിക്കുക.എന്നാൽ സോഷ്യൽ റീപ്രൊഡക്ഷൻ എങ്ങനെയാണ് അവളുടെ മാത്രം ചുമതലയാവുന്നത്?


ആഗോളവത്കരണവും ഉദാരവത്കരണവും സ്ത്രീകളുടെ നിത്യ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ട് വന്നു. സ്ത്രീകളുടെ തൊഴിൽ മേഖലയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വിപ്ലവാത്മകമായ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ സ്ത്രീകളെ ശാക്തീകരിച്ചിട്ടുണ്ടെന്നുള്ള കാര്യം സമ്മതിച്ചുകൊണ്ടു തന്നെ പറയട്ടെ, ഈ മാറ്റങ്ങൾ സ്ത്രീയും പുരുഷനും തമ്മിലുള്ള പവർ പൊസിഷനിലുള്ള അകൽച്ച ഒരുപാട് വർധിപ്പിച്ചു.ഈ മാറ്റങ്ങൾ കാരണം നിരവധി സ്ത്രീകൾ വീടിനു പുറത്തു ജോലിക്ക് പോയിത്തുടങ്ങിയെങ്കിലും അവളുടെ ജോലി ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. ഗാർഹിക ജോലികളും പുറത്തെ തൊഴിൽ മേഖലയിലെ ജോലികളും സ്ത്രീയുടെ ജോലിഭാരം ഇരട്ടിപ്പിച്ചു.
റിസേര്ച്ചുകൾ പ്രകാരം പുരുഷന്മാർ ചിലവഴിക്കുന്നതിന്റെ രണ്ടിരട്ടിയിലധികം ഗാർഹിക ജോലികൾ സ്ത്രീകൾ ചെയ്യുന്നുണ്ട്.

സാമ്പത്തികമായും സാമൂഹികമായും മുന്നിൽ നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകൾ തൊഴിൽ മേഖലയിൽ നിന്ന് പിന്മാറുന്നൊരു പ്രവണതയാണ് ഇന്ത്യയിൽ കണ്ടു വരുന്നത്. പ്രത്യേകിച്ചും ഈ ഒരു കാര്യം കേരളത്തിൽ വളരെ കൂടുതലാണ്. അതേസമയം സാമൂഹികമായും സാമ്പത്തികമായും പിന്നോട്ടുള്ള സ്ത്രീകൾ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത താളം തെറ്റാതിരിക്കാൻ വേണ്ടി രാവും പകലും വീടിനകത്തും പുറത്തും ജോലി ചെയ്യുന്നു.
സ്ത്രീകളുടെ വീടിനകത്തും പുറത്തുമുള്ള എല്ലാ വേതന രഹിത ജോലികളും കൃത്യമായി അളക്കാൻ പുതിയ മാർഗങ്ങൾ നമുക്കാവശ്യമാണ്. നോക്കൂ ഇന്ത്യയുടെ തൊഴിൽ മേഖലയുടെ ഭൂരിഭാഗവും ആരും സ്ഥിതിവിവരക്കണക്കുകളിൽ ഉൾപ്പെടുത്താത്തതാണ്. സ്ത്രീകളുടെ അദൃശ്യമായ ജോലികൾ കൂടെ നമ്മുടെ കണക്കുകളിൽ ഉൾപ്പെടുത്തിയാൽ രാജ്യം സാമ്പത്തികമായി വളരെയധികം ഉയരുമെന്ന് നിസ്സംശയം പറയാം.

ഏവർക്കും വനിതാ ദിനാശംസകൾ!!!

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!