മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ചാർട്ടേഡ് വിമാന സർവ്വീസിൽ നാട്ടിൽ നിന്നുള്ള വിമാനങ്ങൾക്ക് അന്തിമാനുമതിയായി. സെപ്റ്റംബർ 14 മുതലുള്ള ദിവസങ്ങളിലാണ് വിമാനം പറന്നിറങ്ങുക. നാട്ടിൽ നിന്നുള്ള വിമാനങ്ങളുടെ അനുമതിക്കായി രണ്ടാഴ്ചക്കാലമായി സമാജം നിരന്തരമായി ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു.
നിലവിൽ അഞ്ചോളം വിമാനങ്ങളിലാണ് സമാജം യാത്രക്കാരെ എത്തിച്ചത്. കൂടാതെ അടിയന്തിരമായി വിസാ കാലാവധി അവസാനിക്കുന്ന 35 പേർക്ക് വന്ദേ ഭാരത് വിമാനങ്ങളിൽ സൗകര്യമൊരുക്കി ബഹ്റൈനിലെത്തിക്കാനും സമാജത്തിന് കഴിഞ്ഞു. വിസാ കാലാവധി അവസാനിക്കാറായ നിരവധി പ്രവാസികളെ ബഹ്റൈനിലെത്തിക്കാൻ കഴിഞ്ഞ ചരിത്രപരമായ ഈ ദൗത്യത്തിൽ അഭിമാനമുണ്ടെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു.
ഇതിനകം ആറായിരത്തിലധികം യാത്രക്കാരുടെ പ്രശ്നങ്ങളാണ് ബഹറൈൻ കേരളീയ സമാജം പരിഹരിച്ചത്. ജിസിസിയിൽ ഏറ്റവും കൂടുതൽ വിമാനസർവ്വീസ് ചാർട്ടർ ചെയ്ത സംഘടനയും ബഹ്റൈൻ കേരളീയ സമാജമായിരുന്നു.
സമാജം ചാർട്ടേഡ് ചെയ്യുന്ന മുഴുവൻ വിമാനങ്ങളും സെപ്റ്റംബർ 14 മുതൽ 19 വരെയുള്ള തിയ്യതികളിൽ ബഹ്റൈനിൽ എത്തിചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് മാസക്കാലത്തോളമായി വിമാന സർവ്വീസ് പ്രവർത്തനങ്ങളിൽ നൂറോളം സമാജം പ്രവർത്തകരാണ് കഠിനാദ്ധ്വാനം ചെയ്തു വരുന്നത്. ബഹറൈനിലെ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി, ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ, വിവിധ എം.പിമാർ അടക്കം വിമാന സർവീസിൻ്റെ വിവിധ ഘട്ടത്തിൽ സഹകരിച്ച മുഴുവൻ ആളുകൾക്കും ബഹറൈൻ കേരളീയ സമാജത്തിനു വേണ്ടി നന്ദി രേഖപ്പെടുത്തുന്നതായി സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു.