മനാമ: ബഹ്‌റൈൻ പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിലെ മെഡിക്കൽ സർവീസസ് ഹെഡ് ഡോ. ഹാല അൽ-ജാസിം എല്ലാ പൗരന്മാരോടും പ്രവാസികളോടും, ഗവൺമെന്റ് സൗജന്യമായി നൽകുന്ന COVID-19 വാക്സിന്റെ രണ്ട് ഡോസുകൾ എടുക്കാൻ രജിസ്റ്റർ ചെയ്യണമെന്ന് ആഹ്വാനം ചെയ്തു. 92598 പേർക്കാണ് ബഹ്റൈനിൽ ഇതിനോടകം വാക്സിൻ കുത്തിവെച്ചത്. ഇനിയും രെജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ ഉടൻ മുന്നോട്ടുവന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ഡോ. അൽ ജാസിം ആവിശ്യപ്പെട്ടു.
വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്ന 18 വയസിന് മുകളിലുള്ളവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.healthalert.gov.bh അല്ലെങ്കിൽ BeAware ബഹ്‌റൈൻ ആപ്ലിക്കേഷൻ വഴിയോ 444 എന്ന നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാമെന്ന് അവർ അറിയിച്ചു.
ദേശീയ വാക്സിനേഷൻ പദ്ധതിക്ക് അനുസൃതമായി ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളിൽ വാക്സിനുകൾ നൽകിയിട്ടുണ്ടെന്നും എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും വാക്‌സിൻ എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുമെന്നും ഡോ. അൽ-ജാസിം സൂചിപ്പിച്ചു.
ബഹ്‌റൈനിൽ രോഗബാധിതർ വർദ്ധിക്കുന്നതിന്റെ വെളിച്ചത്തിൽ ഗവണ്മെന്റ് പുറപ്പെടുവിക്കുന്ന മുൻകരുതൽ നടപടികളും നിർദ്ദേശങ്ങളും എല്ലാവരും പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. അൽ-ജാസിം പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ വാക്സിനേഷൻ കമ്മിറ്റിയുടടേയും, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടേയും (എൻഎച്ച്‌ആർഎ)ബന്ധപ്പെട്ട അധികാരികൾ പഠിക്കുകയും വിലയിരുത്തുകയും ചെയത് രാജ്യം അംഗീകരിച്ച എല്ലാ വാക്സിനുകളും അവയുടെ ഫലപ്രാപ്തിയും സുരക്ഷയും തെളിയിച്ചിട്ടുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.
വൈറസിനെ പ്രതിരോധിക്കാനുള്ള ദേശീയ ശ്രമങ്ങളുടെ വിജയം ഉറപ്പുവരുത്തുന്നതിനായി രോഗത്തിനെതിരേയുള്ള മുൻകരുതൽ നടപടികളോടുള്ള സമൂഹത്തിന്റെ നിരന്തരമായ പ്രതിബദ്ധതയാണ് ഇന്ന് ആവശ്യമെന്ന് അവർ അഭിപ്രായപ്പെട്ടു.ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് എടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും, ദേശീയ വാക്സിനേഷൻ പദ്ധതിയിൽ വിഭാവനം ചെയ്തത് പോലെ, വാക്സിനേഷൻ പ്രക്രിയ വളരെ എളുപ്പത്തിലാണ് നടക്കുന്നതെന്നും ഡോ.അൽ-ജാസിം വ്യക്തമാക്കി.