മനാമ: സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ‘കോവിഷീൽഡ്’ എന്ന പേരിൽ നിർമ്മിക്കുന്ന ഓക്സ്ഫോർഡ് / അസ്ട്രാസെനെക കോവിഡ് -19 വാക്‌സിനായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്‌ആർഎ) അനുമതി നൽകി.
പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും, തുടങ്ങി കോവിഡ് -19 ൽ നിന്ന് സങ്കീർണതകൾ ഉണ്ടാകാനിടയുള്ള വിഭാഗങ്ങൾക്ക് വേഗത്തിൽ കുത്തിവയ്പ് എടുക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ ഓക്സ്ഫോർഡ് / അസ്ട്രസെനെക വാക്സിൻ സഹായിക്കും.
എൻഎച്ച്‌ആർഎയിലെ ക്ലിനിക്കൽ റിസർച്ച് കമ്മിറ്റിയുടെയും ആരോഗ്യ മന്ത്രാലയത്തിലെ രോഗപ്രതിരോധ സമിതിയുടെയും സഹകരണത്തോടെ എൻഎച്ച്‌ആർഎ നടത്തിയ വിപുലമായ ഗവേഷണത്തെ തുടർന്നാണ് ഇന്ത്യൻ നിർമ്മിത വാക്സിൻ ഉപയോഗിക്കാൻ തീരുമാനമായത്. ഓക്സ്ഫോർഡ് / അസ്ട്രാസെനെക ഉപയോഗിച്ച നിരവധി രാജ്യങ്ങളിൽ നടന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലങ്ങളും വിവരങ്ങളും പരിഗണിക്കുന്നതോടൊപ്പം,
ഉൽപ്പാദന പ്രക്രിയകളും ബാച്ച് വിശകലനങ്ങളും ഉൾക്കൊള്ളുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പങ്കുവെച്ച വിവരങ്ങളും വിശദമായ പരിശോധനക്ക് വിധേയമായി.
നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സമർപ്പിച്ച വിവരങ്ങൾ, അധികാരികളുടെ സമഗ്രമായ വിലയിരുത്തലിന് വിധേയമായിട്ടുണ്ടെന്ന് എൻഎച്ച്‌ആർഎയുടെ സിഇഒ ഡോ.മറിയം അത്ബി അൽ ജലഹ്മ പറഞ്ഞു.
വലിയ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാത്ത,ഓക്സ്ഫോർഡ് / അസ്ട്രാസെനെക്ക വാക്സിന് 70.42% ഫലപ്രാപ്തി ഉള്ളതായും വിവരശേഖരണത്തിൽ നിന്ന് വ്യക്തമാകുന്നു.
സിനോഫാർമിനും ഫൈസർ-ബയോ എൻടെക്കിനും ശേഷം ബഹ്‌റൈനിൽ അടിയന്തര അംഗീകാരം ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഓക്‌സ്‌ഫോർഡ് / അസ്ട്രസെനെക്കയിൽ നിന്നുള്ള ‘കോവിഷീൽഡ്’.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബഹ്‌റൈനിൽ, മരുന്നുകളുടെയും വാക്സിനുകളുടെയും നിർമ്മാതാക്കളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ നിലവിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച മറ്റ് പ്രധാന വാക്സിനുകളായ ബിസിജി, ഹെപ്പറ്റൈറ്റിസ്, മീസിൽസ്, പോളിയോ, ഇൻഫ്ലുവൻസ വാക്സിനുകൾ എന്നിവയും ഇതേ നിർമ്മാതാക്കൾ ഉത്പാദിപ്പിക്കുന്നുണ്ട്.