തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വാക്‌സിൻ ക്ഷാമത്തിന് പരിഹാരമായി. 48,960 ഡോസ് വാക്‌സിനുകള്‍ കേരളത്തിലെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 16,640 ഡോസും എറണാകുളത്ത് 19,200 ഡോസും കോഴിക്കോട് 13,120 ഡോസും വാക്‌സിനുകളാണ് എത്തിയത്. കൂടുതല്‍ ഡോസ് വാക്സീനുകള്‍ അടുത്ത ദിവസങ്ങളില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ഇതുവരെ 10,19,525 പേര്‍ വാക്സീന്‍ സ്വീകരിച്ചിട്ടുണ്ട്. 98,287 മുന്നണി പോരാളികള്‍ക്കും 2,15,297 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 1,53,578 അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള അസുഖമുള്ളവർക്കും വാക്സീന്‍ നൽകിയിട്ടുണ്ട്. 3,65,942 ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. ഇതില്‍ 1,86,421 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചു.
ആരോഗ്യ പ്രവര്‍ത്തകരുടെ രണ്ടാം ഡോസ് വാക്സീനേഷന്‍ ഈ മാസം അവസാനത്തില്‍ കഴിയുന്നതോടെ കൂടുതല്‍ 60 വയസ് കഴിഞ്ഞവര്‍ക്കും മറ്റ് അസുഖങ്ങളുള്ള 45 വയസ് കഴിഞ്ഞവര്‍ക്കും വാക്സീന്‍ എടുക്കാന്‍ സാധിക്കുന്നതാണ്. കോവിന്‍ വൈബ് സൈറ്റിലോ (https://www.cowin.gov.in) ആശുപത്രിയില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്ത് ആളുകൾക്ക് വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങളിൽ വാക്‌സിൻ ലഭ്യമാക്കും. വാക്‌സിന്‍ സംബന്ധമായ സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.