കൊച്ചി: ഇരട്ട വോട്ടിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി. ഇരട്ട വോട്ട് ഉള്ളവർ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദ്ദേശം ഹൈകോടതി അംഗീകരിച്ചു. കയ്യിലെ മഷി മായ്ച്ചു കളയുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാം. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
ഇരട്ടവോട്ട് തടയുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ ഒരു മാര്‍ഗരേഖ നല്‍കിയിരുന്നു. അത് പൂര്‍ണമായും ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണ്. ഇരട്ട വോട്ട് ഉള്ളവരുടെ ഫോട്ടോയും സത്യവാങ്മൂലവും നിർബന്ധമാണ്. ഇവർ ബൂത്തിലെത്തുമ്പോൾ ഇവരുടെ ചിത്രം എടുക്കുകയും ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന സത്യവാങ്മൂലം എഴുതിവാങ്ങുകയും വേണം.
സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകള്‍ സംബന്ധിച്ച പട്ടികയായിട്ടുണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നേരിട്ട് പരിശോധിച്ച് തയ്യാറാക്കിയ പട്ടിക കളക്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. പട്ടികയ്‌ക്കൊപ്പം നേരിട്ട് ബൂത്തിലെത്തി വോട്ടു ചെയ്യേണ്ടാത്തവര്‍, മണ്ഡലം മാറിയവര്‍, മരിച്ചപോയവര്‍ എന്നിവരുടെ പട്ടികയും തിരഞ്ഞെടുപ്പിനു മുമ്പ് തയ്യാറാക്കും. ഇതും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും.
സംസ്ഥാനത്താകെ എല്ലാ ബൂത്തുകളിലുമായി 4.16 ലക്ഷത്തിലധികം ഇരട്ട വോട്ടുണ്ടെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയത്. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ 38,586 ഇരട്ട വോട്ടുകള്‍ മാത്രമേയുള്ളൂവെന്ന് കമ്മിഷന്‍ കണ്ടെത്തി. ഒരു ബൂത്തില്‍ത്തന്നെ ഒന്നിലധികം വോട്ടുകളുള്ള 22,812 കേസുകളും കണ്ടെത്തി. 15,771 എണ്ണം ഒരു അസംബ്ലി മണ്ഡലത്തിനകത്തുള്ള ഇരട്ടവോട്ടുകളും മൂന്ന് എണ്ണം ഒന്നിലധികം മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുമാണെന്നാണ് കണ്ടെത്തിയത്.
ഇരട്ടവോട്ടുളളവരെ വോട്ടവകാശം വിനിയോഗിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ഇടക്കാല ആവശ്യമായി രമേശ് ചെന്നിത്തല ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ആ രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. ഇരട്ടവോട്ടുണ്ടെന്ന് കരുതി ഒരാളെ വോട്ടുചെയ്യുന്നതില്‍ നിന്ന് തടയാനാകില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യൂ എന്നുളളൂവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്. ഇരട്ടവോട്ടുളളവര്‍ രണ്ടുവോട്ടുചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ കര്‍ക്കശമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.