മനാമ: ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക്കിന്റെ അധ്യക്ഷതയിൽ പ്രതിവാര മന്ത്രിസഭാ യോഗം നടന്നു .പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് മന്ത്രിസഭ മുൻഗണന നൽകുന്നതെന്ന് ക്യാബിനറ്റ് അംഗങ്ങൾ പറഞ്ഞു. കൊറോണ വൈറസിനെ ചെറുക്കുന്നതിനായി നടത്തുന്ന ദേശീയ ശ്രമങ്ങൾ തുടരുകയാണെന്നും, ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്‌സിന്റെയും ഫ്രണ്ട്ലൈനർമാരുടെയും പ്രവർത്തനങ്ങളെയും കാബിനറ്റ് അംഗങ്ങൾ പ്രശംസിച്ചു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ടുകൾ മന്ത്രിസഭ അവലോകനം ചെയ്തു. വാക്സിനേഷൻ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനാരോഗ്യം നിലനിർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ക്യാബിനറ്റ് ചർച്ചചെയ്തു.സൗദി അറേബ്യയുടെ ക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഗാസയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി നടത്തിയ വെർച്വൽ എമർജൻസി മീറ്റിങ്ങിനെ കുറിച്ചും ക്യാബിനറ്റ് യോഗം സംസാരിച്ചു. ഇസ്രയേലും പാലസ്തീനും തമ്മിലുള്ള വെടി നിർത്തലിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഇതിനുവേണ്ടി പ്രയത്നിച്ച അറബ്, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളുടെ പ്രവർത്തനങ്ങളെയും യോഗം പ്രശംസിച്ചു.