മനാമ: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ കൂടുതൽ വിപുലമാക്കുന്നതായി ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സാഇദ് അസ്സാലിഹ് അറിയിച്ചു. പ്രതിദിനം പ്രതിരോധ വാക്സിനേഷന്റെ ശേഷി 31,000 ഡോസ് ആയാണ് ഉയർത്തിയത്. പ്രധാനമന്ത്രി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ യുടെ അധ്യക്ഷതയിൽ ഉള്ള ഗവൺമെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ തീരുമാനം. എല്ലാവർക്കും വാക്സിൻ ലഭ്യമാകാൻ 45 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭ്യമാക്കണമെന്ന് ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ അഭ്യർത്ഥിച്ചിട്ടുണ്ടന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ബഹ്റൈനിൽ അംഗീകരിച്ചിട്ടുള്ള എല്ലാ വാക്സിനും ഉൾപ്പെടെയാണ് ഇത്. 2021-2022 വർഷത്തെ വാക്സിനേഷൻ, ബൂസ്റ്റർ ഡോസ് എന്നിവക്കായാണ് ഇത്രയും വാക്സിൻ ലഭ്യമാക്കുന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ബഹ്റൈൻ ആദ്യമായി വാക്സിന് ഓർഡർ നൽകിയത്. വാക്സിൻ തേടുന്ന ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു ബഹ്റൈൻ. 27 ഹെൽത്ത് സെൻററുകൾ വഴി എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകി വരുകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇതിന് പുറമെ, ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ, കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, സിത്ര കമേഴ്സ്യൽ കോംപ്ലക്സ്, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് മിലിറ്ററി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും വാക്സിൻ നൽകുന്നുണ്ട്. എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്ര വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിൻറെ healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയോ ബി അവെയർ അപ്ലിക്കേഷൻ വഴിയോ പൗരന്മാരും പ്രവാസികളും വാക്സിനും ബൂസ്റ്റർ ഡോസിനും രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രി ആഹ്വാനം ചെയ്തു. സിനോഫാം വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർ മാത്രമേ ബൂസ്റ്റർ ഡോസിന് രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ. ആരോഗ്യ പ്രവർത്തകർ, വിട്ടുമാറാത്ത രോഗമുള്ളവർ, അമിത വണ്ണമുള്ളവർ, 50ന് വയസ്സിന് മുകളിലുള്ളവർ എന്നിവരാണ് ബൂസ്റ്റർ ഡോസിന് ബിഅവെയർ ആപ്പിലൂടെ അപേക്ഷിക്കേണ്ടത്.
ബഹ്റൈൻ അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ വൈറസിനും അതിൻറെ വകഭേദങ്ങൾക്കുമെതിരെ ഫലപ്രദവും സുരക്ഷിതവുമാണ്. വാക്സിൻ സ്വീകരിച്ചവരിൽ രോഗലക്ഷണങ്ങളുടെ തീവ്രത കുറവായിരിക്കും. അതേസമയം, വാക്സിൻ സ്വീകരിച്ചവരാണെങ്കിലും മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും മന്ത്രി പറഞ്ഞു.