മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയെ ലോകാരോഗ്യ സംഘടന ആരോഗ്യ നഗരമായി പ്രഖ്യാപിച്ചു. WHO വിദഗ്ധസംഘം വിവിധ ഘട്ടങ്ങളിൽ നടത്തിയ പരിശോധനകൾക്കും വിശകലനത്തിനും ശേഷമാണ് പ്രഖ്യാപനം നടത്തിയത്. മനാമയുടെ മികച്ച ആരോഗ്യ സേവനങ്ങളും പരിപാടികളും ഈ പദവി നൽകിയതിന് പ്രധാന കാരണമായതായി ആരോഗ്യ മന്ത്രി പറഞ്ഞു. ആരോഗ്യകരമായ പരിസ്ഥിതി, മികച്ച ജീവിത ഗുണനിലവാരം, സമ്പൂർണ ശുചിത്വം, എല്ലാവർക്കും ആരോഗ്യപരിചരണം, എന്നിവയാണ് ആരോഗ്യ നഗരം പദവിയിൽ ലക്ഷ്യമിടുന്നത്.
വിവിധ മേഖലകളുടെ സംഗമവും സമൂഹത്തിന്റെ സജീവമായ പങ്കാളിത്തവുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് ഡബ്ലിയു എച്ച് ഒ റീജണൽ ഡയറക്ടർ ഡോക്ടർ അഹമ്മദ് അൽ മന്ദാരി പറഞ്ഞു.സർക്കാരിനെയും ജനങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനമാണ് ആരോഗ്യ നഗരത്തെ വ്യത്യസ്തമാക്കുന്നത്. 1986 ലാണ് ഡബ്ലിയു എച്ച് ഒ യുടെ ആരോഗ്യ നഗരം പദ്ധതി ആരംഭിച്ചത്. 2018 മാർച്ചിലാണ് ക്യാപിറ്റൽ ഗവർണറേറ്റ് ലോകാരോഗ്യ സംഘടനയുമായി ഈ പദ്ധതിയുടെ ഭാഗമാകാനുള്ള സഹകരണ പത്രം ഒപ്പ് വെച്ചത്. ഉമ്മുൽഹസ്സത്തെയാണ് ആദ്യ നഗരമായി പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ആരോഗ്യ നഗരമായി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള മാനദണ്ഡങ്ങളിൽ 80 ശതമാനവും മനാമയിൽ പൂർത്തിയാക്കിയിട്ടുണ്ട്. ആറുമാസം കൊണ്ടാണ് മനാമ ഈ വിജയം കൈവരിച്ചത്. ചരിത്രപരവും ഭൂമിശാസ്ത്രപരവും വാണിജ്യപരവുമായ പ്രത്യേകതകൾ കണക്കിലെടുത്താണ് മനാമയെ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ആരോഗ്യ നഗരമായി തെരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡങ്ങളിൽ പലതും നേരത്തേ നഗരം കൈവരിച്ചിരുന്നു.
സുരക്ഷിതമായ റോഡുകൾ, അഴുക്കുചാൽ, വൈദ്യുതി, ശുചിത്വ സംവിധാനം, മലിനീകരണ മുക്തമായ അന്തരീക്ഷം, പാർക്കുകൾ, ഹരിത മേഖലകൾ എന്നിവ നഗരത്തിൽ ഒരുക്കിയിരുന്നു. അതോടൊപ്പം, ക്ലബുകൾ, കായിക, സാമൂഹിക, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനവും സജീവമായിരുന്നു.
2018 നവംബറിലാണ് ബഹ്റൈനിലെ ആരോഗ്യ നഗരമായി ഉമ്മുൽഹസ്സത്തെ പ്രഖ്യാപിച്ചത്. തുടർന്ന്, എല്ലാ ഗവർണറേറ്റുകളിലെയും നഗരങ്ങൾ ആരോഗ്യ നഗരങ്ങളാക്കി മാറ്റാൻ പദ്ധതി ആവിഷ്കരിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
കിഴക്കൻ മെഡിറ്റേറിയനിലെ റീജണൽ ഓഫീസിൽ നടത്തിയ വെർച്വൽ ചടങ്ങിലാണ് ആരോഗ്യ നഗരമായി മനാമയെ തെരഞ്ഞെടുത്തത്. ആരോഗ്യമന്ത്രി ഫഈഖ ബിൻത് സെയ്ദ് അൽ സാലിഹ്, ക്യാപിറ്റൽ ഗവർണർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യമേഖലയ്ക്ക് രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും നൽകിയ പിന്തുണയെയും നിർദ്ദേശങ്ങളെയും ആരോഗ്യമന്ത്രി പ്രശംസിച്ചു.