മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച നിർബന്ധിത കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച രണ്ട് റെസ്റ്റോറന്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു. 38 പേർക്ക് എതിരെ പിഴ ചുമത്തി. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെ പരിശോധനാ വകുപ്പും ആഭ്യന്തര മന്ത്രാലയവും ഏകോപിപ്പിച്ച് ശനിയാഴ്ച 210 റെസ്റ്റോറന്റുകളും കഫേകളും സന്ദർശിച്ചു. ദേശീയ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള നടപടികൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ലെന്ന് അധികൃതർ ഓർമിപ്പിച്ചു. ഇത്തരം സ്ഥാപനങ്ങൾക്ക് ഓൺലൈനായും സാമൂഹിക മാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച് സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകാവുന്നതാണ്. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 25 വരെ തുടരും. നിർബന്ധിത മുൻകരുതൽ നടപടികളിൽ ചെറിയ ലംഘനങ്ങൾ വരുത്തിയ ഔട്‍ലെറ്റുകളുടെ ഉടമകൾ ക്രമക്കേടുകൾ ഉടൻ പരിഹരിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്