മനാമ: ജൂലൈ 16 മുതൽ യെല്ലോ ലെവലിൽ നിന്നും ബഹ്‌റൈൻ ഗ്രീൻ ലെവലിലേക്ക് മാറുമെന്ന് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. യെല്ലോ ലെവൽ പ്രകാരമുള്ള നിയന്ത്രങ്ങളാണ് നിലവിൽ നടപ്പാക്കിയിട്ടുള്ളത്. ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്.
ജൂലൈ 19 മുതൽ 22 വരെ അറഫ, ഈദ് അൽ-അദ്ഹ അവധി ദിവസങ്ങളിൽ രാജ്യം ഓറഞ്ച് അലേർട്ട് ലെവൽ സ്വീകരിക്കും. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമെങ്കിൽ ചില ദിവസങ്ങൾ ഉയർന്ന അലേർട്ട് ലെവലായി നിശ്ചയിക്കുമെന്ന മുൻ പ്രഖ്യാപനം അനുസരിച്ചാണ് ഈ തീരുമാനം.
ഈദ് അൽ-അദ്ഹ അവധി ദിവസങ്ങൾക്ക് ശേഷം പുതിയ അലേർട്ട് ലെവൽ പ്രഖ്യാപിക്കുന്നതിന് ജൂലൈ 23ന് ശരാശരി പോസിറ്റിവിറ്റി നിരക്ക് വീണ്ടും അവലോകനം ചെയ്യും. പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ടാക്സ് ഫോഴ്സ് ആഹ്വാനം ചെയ്തു.
ഗ്രീൻ ലെവലിൽ അനുവദിച്ചിട്ടുള്ള ഇളവുകൾ:
വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാവുന്ന സ്ഥലങ്ങൾ:
1. ഷോപ്പുകൾ
2. ഷോപ്പിങ് മാളുകൾ
3. വീടുകളിൽ സ്വകാര്യ ചടങ്ങുകൾ
4. ഔട്ട്ഡോർ ഈവൻറുകളും കോൺഫറൻസുകളും
5. സർക്കാർ ഓഫീസുകൾ
6. സ്പോർട്സ് സെൻററുകൾ, നീന്തൽക്കുളങ്ങൾ
7. വിനോദ കേന്ദ്രങ്ങൾ
8. ഔട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജന പങ്കാളിത്തം
9. താൽപര്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ എത്താം
10. റസ്റ്റോറൻറുകൾ, കഫേകൾ
11. ബാർബർ ഷോപ്പുകൾ, സലൂണുകൾ, സ്പാ
വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗ മുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:
1. സിനിമ
2. ഇൻഡോർ ഈവൻറുകളും കോൺഫറൻസുകളും
3. ഇൻഡോർ സ്പോർട്സ്
ഈദ് അവധി ദിനങ്ങളായ ജൂലൈ 19 മുതൽ 22 വരെ നടപ്പിലാക്കുന്ന ഓറഞ്ച് ലെവലിലെ നിയന്ത്രണങ്ങൾ:
വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:
1. വീടുകളിൽ ആറ് പേരെ മാത്രം പങ്കെടുപ്പിച്ച് ഒത്തുചേരൽ സംഘടിപ്പിക്കാം
2. വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം
വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗ മുക്തി നേടിയവർക്കും ഇൗ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:
1. 50 പേരെ പങ്കെടുപ്പിച്ച് ഔട്ട്ഡോർ ഈവൻറുകളും 30 പേരെ പങ്കെടുപ്പിച്ച് ഇൻഡോർ ഈവൻറുകളും നടത്താം
2. ഔട്ട്ഡോർ സ്പോർട്സ് സെൻറുകൾ, സ്പോർട്സ് ഹാളുകൾ
3. ഷോപ്പിങ് മാളുകൾ
4. ബാർബർ ഡോപ്പുകൾ, സലൂണുകൾ, സ്പാ (മാസ്ക് എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)
5. സർക്കാർ സെൻററുകൾ
6. റസ്റ്റോറൻറുകളിലും കഫേകളിലും ഒൗട്ട്ഡോർ സേവനം 50 പേർക്ക്, ഇൻഡോർ സേവനം 30 പേർക്ക്
7. മാളുകൾക്ക് പുറത്തുള്ള ഷോപ്പുകൾ
8. ഔട്ട്ഡോർ സിനിമ
9. ഔട്ട്ഡോർ വിനോദ കേന്ദ്രങ്ങൾ
10. ഔട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജന പങ്കാളിത്തം
സർക്കാർ സ്ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക് റാപ്പിഡ് ടെസ്റ്റ് നിർബന്ധം.