മനാമ: വിദേശങ്ങളിലുള്ള ബഹ്റൈൻ പൗരന്മാർക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകാനുള്ള ഹമദ് രാജാവിന്റെ തീരുമാനമനുസരിച്ച് വിവിധ രാജ്യങ്ങളിലുള്ള എംബസികൾ വഴി രജിസ്റ്റർ ചെയ്തവർക്ക് വാക്സിനേഷൻ നൽകുന്ന നടപടി തുടരുന്നതായി മന്ത്രിസഭായോഗം വിലയിരുത്തി. ഇതിനുള്ള നടപടിക്രമങ്ങൾ ഏർപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയത്തിനും ആരോഗ്യ മന്ത്രാലയത്തിനും കാബിനറ്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ പേരിൽ ഏർപ്പെടുത്തിയ പത്ര പ്രവർത്തന അവാർഡ് നേടിയവർക്ക് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയോഗം അനുമോദനം അർപ്പിച്ചു. രാജ്യത്തിന്റെ വികസനത്തിലും വളർച്ചയിലും മാധ്യമപ്രവർത്തകർ വഹിക്കുന്ന പങ്ക് വലുതാണെന്നും മാധ്യമപ്രവർത്തകരെ അവാർഡ് നൽകി ആദരിക്കാനുള്ള തീരുമാനത്തെയും കാബിനറ്റ് അംഗങ്ങൾ പ്രശംസിച്ചു.
ഈദുൽ അദ്ഹ അടുത്തെത്തിനിൽക്കുന്ന സാഹചര്യത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും ബഹ്റൈൻ ജനതയ്ക്കും അറബ്-ഇസ്ലാമിക സമൂഹത്തിനും മന്ത്രിസഭ ആശംസകൾ നേർന്നു. ഈദുൽ അദ്ഹയിൽ അടങ്ങിയിട്ടുള്ള ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മാതൃക ഉൾക്കൊണ്ട് പ്രവർത്തിക്കാൻ സാധിക്കട്ടേയെന്നും മന്ത്രിസഭ ആശംസിച്ചു.
വികസനവും പുരോഗതിയും ആധാരമാക്കി നിയമങ്ങളിൽ പരിഷ്കരണമേർപ്പെടുത്തുന്നതിനുള്ള ഹമദ് രാജാവിന്റെ നിർദേശപ്രകാരമുള്ള പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രിസഭ വിലയിരുത്തി. ഇതുസംബന്ധിച്ച തുടർപ്രവർത്തനത്തിന് പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചു. 111 നിയമങ്ങളെ കുറിച്ച് പഠനം നടത്തിയതിൽ ഏഴ് നിയമങ്ങളിൽ പരിഷ്കരണം വേണമെന്ന പഠനവും സമർപ്പിച്ചിട്ടുണ്ട്. പ്രത്യേക കമ്മിറ്റി ഇത് ചർച്ച ചെയ്യും. അവകാശങ്ങൾ സംരക്ഷിക്കാനും സാഹചര്യങ്ങളുടെ നേട്ടമനുസരിച്ചുമാണ് നിയമങ്ങളിൽ ഭേഗഗതികൾ കൊണ്ടുവരുന്നത്.
ഒന്നാം ഘട്ട പരിഷ്കരണങ്ങളുടെ കരട് പട്ടികയനുസരിച്ച് മുന്നോട്ടുപോവാൻ ബന്ധപ്പെട്ട കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗ തീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.