മനാമ: അശൂറാ ദിനാചരണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 18-19 തീയതികളിൽ രാജ്യം ഓറഞ്ച് അലർട്ട് ലെവലിലേക്ക് മാറുമെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ചില തീയതികളിൽ ഉയർന്ന അലേർട്ട് ലെവലിലേക്കു രാജ്യം മാറുമെന്ന മുൻ പ്രഖ്യാപനത്തിന് അനുസൃതമായാണ് തീരുമാനം. ശേഷം ഓഗസ്റ്റ് 20 വെള്ളിയാഴ്ച വീണ്ടും രാജ്യം തിരികെ യെല്ലോ അലർട്ട് ലെവൽ സ്വീകരിക്കും.
കൂടാതെ ബൂസ്റ്റർ ഷോട്ടിന് അർഹതയുള്ള 40 വയസ് പ്രായമുള്ള വ്യക്തികളിൽ 80% പേരും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതുവരെ രാജ്യത്തെ ഏറ്റവും താഴ്ന്ന അലർട്ട് ലെവൽ യെല്ലോ ആയിരിക്കുമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു. അലർട്ട് ലെവൽ ട്രാഫിക് ലൈറ്റ് സിസ്റ്റത്തിന് അനുസൃതമായി മുമ്പ് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് ലെവലിൽ സ്വീകരിക്കേണ്ട നടപടികളും നിർദേശങ്ങളും എല്ലാവരും പാലിക്കണമെന്ന് ടാസ്ക് ഫോഴ്സ് ഓർമപ്പെടുത്തി.
ഓറഞ്ച് ലെവൽ:
വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:
1. വീടുകളിൽ ആറ് പേരെ മാത്രം പങ്കെടുപ്പിച്ച് ഒത്തുചേരൽ സംഘടിപ്പിക്കാം
2. വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം
വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗ മുക്തി നേടിയവർക്കും ഈ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:
1. 50 പേരെ പങ്കെടുപ്പിച്ച് ഔട്ട്ഡോർ ഈവൻറുകളും 30 പേരെ പങ്കെടുപ്പിച്ച് ഇൻഡോർ ഈവൻറുകളും നടത്താം
2. ഔട്ട്ഡോർ സ്പോർട്സ് സെൻറുകൾ, സ്പോർട്സ് ഹാളുകൾ
3. ഷോപ്പിങ് മാളുകൾ
4. ബാർബർ ഡോപ്പുകൾ, സലൂണുകൾ, സ്പാ (മാസ്ക് എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)
5. സർക്കാർ സെൻററുകൾ
6. റസ്റ്റോറൻറുകളിലും കഫേകളിലും ഔട്ട്ഡോർ സേവനം 50 പേർക്ക്, ഇൻഡോർ സേവനം 30 പേർക്ക്
7. മാളുകൾക്ക് പുറത്തുള്ള ഷോപ്പുകൾ
8. ഔട്ട്ഡോർ സിനിമ
9. ഔട്ട്ഡോർ വിനോദ കേന്ദ്രങ്ങൾ
10. ഔട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജന പങ്കാളിത്തം
സർക്കാർ സ്ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക് റാപ്പിഡ് ടെസ്റ്റ് നിർബന്ധം.