ഇന്ത്യൻ സ്‌കൂളിൽ മതിയായ ശൗചാലയത്തിന്റെ ദൗർലഭ്യത്തിന് ശാശ്വത പരിഹാരമായി പെൺകുട്ടികൾക്ക് മാത്രമായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമിക്കാൻ ആലോചിക്കുന്നതായി സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. 100 ശൗചാലയങ്ങൾ നിർമിക്കുന്നതിനും അടിയന്തര ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച് നിർമാണത്തിന് അംഗീകാരം നേടുന്നതിനുമുള്ള പദ്ധതി സ്‌കൂൾ തയാറാക്കി തുടങ്ങിയിട്ടുണ്ട്. ടോയ്‌ലറ്റുകളുടെ ശുചിത്വം എല്ലായ്‌പ്പോഴും ഉറപ്പാക്കാൻ കൂടുതൽ വനിതാ ക്ലീനർമാരെ വിന്യസിക്കുകയും ഓരോ ടോയ്‌ലറ്റ് ബ്ലോക്കിലേക്കും ഒരു വനിതാ ക്ലീനറെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ സെക്യൂരിറ്റി ക്യാബിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സി സി ടി വി ഉൾപ്പെടെ പൂർണമായും സജ്ജീകരിച്ച സുരക്ഷാ ക്യാബിൻ ഇപ്പോൾ പ്രവർത്തനക്ഷമമാണ്. സ്‌കൂൾ പഴയ ബസുകൾക്ക് പകരം അഞ്ച് പുതിയ ബസുകൾ വാങ്ങിയിട്ടുണ്ട്. ഫീസ് അടക്കാൻ നിലവിലുള്ള സൗകര്യങ്ങൾക്ക് പുറമെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, അമെക്‌സ് കാർഡ് സൗകര്യം ഏർപ്പെടുത്തി. കൊച്ചുകുട്ടികളിൽ ശാസ്ത്ര കൗതുകം വികസിപ്പിക്കുന്നതിനായി സ്കൂൾ ജൂനിയർ കാമ്പസിൽ ഒരു സയൻസ് ലാബ് സ്ഥാപിച്ചു. വിദ്യാർത്ഥികളുടെ ബസ് സ്റ്റോപ്പുകൾ മാറ്റാതെ, ശേഷിയുടെ 50% ൽ താഴെ മാത്രം ഓടുന്ന ഏതാനും ബസുകളുടെ റൂട്ടുകൾ പുനർവിന്യാസം വഴി കൂടുതൽ കാര്യക്ഷമമാക്കി. സ്‌കൂൾ ബസുകളിൽ ജിപിഎസ് സൗകര്യങ്ങൾ സ്ഥാപിക്കുന്നത് സെപ്‌റ്റംബർ മുതൽ നടപ്പാവും. പാഠപുസ്തകങ്ങൾ കൃത്യസമയത്ത് വിതരണം ചെയ്തതായി സ്‌കൂൾ അധികൃതർ പറഞ്ഞു. അക്കാദമിക മികവിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വ്യക്തി വികാസം ഉറപ്പാക്കാൻ സ്‌കൂൾ പരമാവധി ശ്രമിക്കുമെന്നു അഡ്വ ബിനു മണ്ണിൽ പറഞ്ഞു.