മനാമ: പലിശ വിരുദ്ധ ജനകീയ സമിതിയുടെ അവസരോചിതമായ ഇടപെടല്‍ കാരണം മാനസികവും സാമ്പത്തികവുമായി തകര്‍ന്ന ഒരു പ്രവാസിയെ വന്‍ നിയമകുരുക്കില്‍ നിന്നും രക്ഷപെടുത്താന്‍ കഴിഞ്ഞു. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ മുഹറഖില്‍ താമസിക്കുന്ന സലാം, താന്‍ പലിശക്കെണിയില്‍പെട്ട് ഭീഷണി നേരിടുന്നതിന്‍റെ നിസഹായാവസ്ഥ സമിതി പ്രവര്‍ത്തകരെ അറിയിച്ചത്. സലാം ഹൂറയില്‍ കച്ചവടം നടത്തുകയായിരുന്നു.
കച്ചവടം നഷ്ടത്തില്‍ ആയപ്പോള്‍ കടയുടെ വാടക കൊടുക്കാൻ മറ്റൊരു
ഇന്ത്യാക്കാരനായ പ്രവാസിയുടെ അടുത്തുനിന്ന് 400 ദിനാര്‍ പലിശക്ക്
വാങ്ങിക്കുകയും കഴിഞ്ഞ രണ്ടര വര്‍ഷമായി ഘട്ടം ഘട്ടമായി 800 ദിനാറൊളം തിരിച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും പലിശയും മുതലും വേണം എന്ന് പറഞ്ഞ് പലിശക്കാരന്‍ നിരന്തരം ശല്യപ്പെടുത്തുകയുംം ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. സലാം ഒപ്പിട്ടു നല്‍കിയ ബ്ലാങ്ക്
മുദ്രപത്രം ഉപയോഗിച്ച് കോടതിയില്‍ വന്‍ തുകക്ക് കേസ് കൊടുക്കുമെന്നും
ആജീവനാന്തം നാട്ടില്‍ വിടാതെ ജയില്‍അടക്കുമെന്നുമായിരുന്നു ഒടുവിലത്തെ ഭീഷണി. കച്ചവടം ഇല്ലാതാകുകയും മറ്റൊരു ജോലി സ്ഥിരമായി ലഭിക്കാത്തതും നാട്ടിലെ കുടുംബത്തിന്‍റെ ദയനീയ അവസ്ഥയും ഒക്കെയായി മാനസ്സികവിഷമത്തില്‍ പോകാന്‍ മറ്റൊരിടം ഇല്ലാതെ നില്‍ക്കുമ്പോഴാണ് പലിശ വിരുദ്ധ
സമിതിയെക്കുറിച്ച് അറിയുന്നതും അവര്‍ക്ക് പരാതി എഴുതി നല്കിയതും.
അതിന്‍പ്രകാരം സമിതി പലിശക്കാരനുമായി ഇടപെട്ടു നിരന്തര ശ്രമഫലമായി ഇനി യാതൊരുവിധ സാമ്പത്തികവും നല്‍കില്ലയെന്നും തന്‍റെ കൈവശം വച്ചിരുന്ന രേഖകള്‍ പൂര്‍ണ്ണമായും തിരിച്ചു വാങ്ങി മുഹറഖ് ഏരിയ കണ്‍വെന്‍ഷനില്‍ വച്ച് പരാതിക്കാരന് കൈമാറി.
പലിശ വിരുദ്ധ ജനകീയ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി മനാമയിലെ സെന്‍ട്രല്‍ കമ്മിറ്റി കൂടാതെ റിഫ, മുഹറഖ് എന്നിവടങ്ങിളില്‍ ഏരിയ കണ്‍വെന്‍ഷനുകള്‍ നടന്നു. വരും
ദിവസങ്ങളില്‍ ബഹ്റൈനിലെ മറ്റു ഭാഗങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ നടത്തുമെന്ന് പലിശ വിരുദ്ധ ജനകീയ സമിതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 38459422, 33882835, 35576164 എന്നീ നമ്പറുകളിൽ
ബന്ധപ്പെടാവുന്നതാണ്.