മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയകൂട്ടായ്മയായ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നടത്തി വരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി മഴക്കെടുതിയിൽ ജീവഹാനി സംഭവിച്ച കുറ്റ്യാടി വേളം കൂളിക്കുന്ന് നടുക്കണ്ടിമീത്തല് അനീഷിന്റെ നിരാലംബരായ കുടുംബത്തിനാണ് “പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ” അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുക സഹായ ധനമായി കൈമാറിയത്.
പാചകത്തൊഴിലാളിയായ അനീഷ് പ്രളയം രൂക്ഷമായ ആഗസ്റ്റ് പത്തിനാണ് വേളം തായനപ്പാറ വയലിൽ മുങ്ങിമരിച്ചത്. ഇതോടെ പറക്കമുറ്റാത്ത രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ഇല്ലാതായത്. പാചകജോലിയിൽ നിന്ന് ലഭിച്ച ചെറിയ വരുമാനം കൊണ്ടാണ് അനീഷിന്റെ കുടുംബം കഴിഞ്ഞിരുന്നത്. ഓലയും, ടാർപോളിൻ ഷീറ്റുമിട്ട് മേൽക്കൂര മറച്ച വീടെന്ന് വിളിക്കാൻ കഴിയാത്ത കൂരയിൽ അഞ്ചും മൂന്നും വയസുള്ള മക്കളുമായി ഭാര്യയും ഇവർക്ക് പുറമെ പ്രായമേറിയ മാതാപിതാക്കളും കഴിയുന്നത്.
ഇവരുടെ ഏക ആശ്രയമായിരുന്നു അനീഷ്. അടച്ചുറപ്പുള്ള വീടെന്ന സ്വപ്നവും ബാക്കിവെച്ചാണ് അനീഷ് യാത്രയായത്. അംഗങ്ങളുടെ സഹായത്തോടെ സ്വരൂപിച്ച സഹായ ധനം കഴിഞ്ഞ ദിവസം വേളത്ത് വെച്ച് “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” രക്ഷാധികാരി ആർ.പവിത്രൻ, ജനറൽസെക്രട്ടറി എ.സി.എ ബക്കർ എന്നിവർ ചേർന്ന് അനീഷ് കുടുംബ സഹായസമിതി ട്രഷറർ പി.കെ ബഷീർ മാസ്റ്റർക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം എം.ഷിജിന , അനീഷ് കുടുംബ സഹായസമിതി ഭാരവാഹികളായ കരീം മാസ്റ്റർ, കെ.കെ മനോജ് എന്നിവർ സന്നിഹിതരായിരുന്നു.