ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്കെതിരെ ഫേസ്ബുക്കിൽ മോശം പരാമർശം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായ യുവാവിനെ യൂസഫലി ഇടപെട്ട് ജയിൽ മോചിതനാക്കി. സൗദി അൽ ഖോബാറിൽ താമസിക്കുന്ന മലയാളി യുവാവാണ് ലുലു ഗ്രൂപ്പിന്റെ ലീഗൽ ടീം പരാതിപ്പെട്ടതിനെ തുടർന്ന് അറസ്റ്റിൽ ആയിരുന്നത്. തെറ്റ് പറ്റി പോയെന്നും ഈശ്വരനെ വിചാരിച്ചു മാപ്പ് നല്കണമെന്നും യുവാവ് സ്വന്തം ഫേസ്ബുക്കിൽ മാപ്പ് അപേക്ഷിച്ചതിനെ തുടർന്നാണ് യൂസഫലി മാപ്പു നൽകി പരാതി പിൻവലിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ സമൂഹ മാധ്യമങ്ങളിൽ വ്യക്തിപരമായ അധിക്ഷേപിക്കുന്നവർക്കെതിരെ സൗദി അടക്കമുള്ള ജി സി സി രാഷ്ട്രങ്ങളിൽ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. വ്യക്തിഹത്യ നടത്തിയാൽ വൻ തുകയും നാടുകടത്തലും ആണ് സൗദി സൈബർ നിയമപ്രകാരമുള്ള ശിക്ഷ. തുഷാർ വെള്ളാപ്പള്ളി കുടുങ്ങിയ ചെക്ക് കേസിൽ സഹായിച്ചു എന്നാരോപിച്ചാണ് യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രചരണം നടത്തികൊണ്ടിരിക്കുന്നത്.
