മനാമ: സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി, ബഹ്റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് എന്നിവര്‍ അനുശോചനമറിയിച്ചു.
2017 ജനുവരിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷററായി ചുമതലയേറ്റ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ സമസ്തയുടെ 40 അംഗ ഉന്നതാധികാര ബോഡിയായ മുശാവറയിലെ ഏറ്റവും സീനിയറായ അംഗം കൂടിയായിരുന്നു.
കൂടാതെ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്, സുപ്രഭാതം വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അദ്ധേഹം കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി പാലക്കാട് ജില്ലയുടെ കാര്യദര്‍ശിയായും വിവിധ മത സ്ഥാപനങ്ങളുടെയും സമസ്ത പോഷക സംഘടനകളുടെയും ഭാരവാഹിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് നേതാക്കള്‍ അനുസ്മരിച്ചു.
നാളെ (ഏപ്രില്‍ 16, വ്യാഴം) കാലത്ത് ഇന്ത്യന്‍ സമയം 9 മണിക്ക് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് മുണ്ടേകാരാട് ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ് ജനാസ ഖബറടക്കം.
കോവിഡ്-19നെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ സംഘടിതമായ മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും നടത്താന്‍ കഴിയാത്തതിനാല്‍ മുഴുവന്‍ വിശ്വാസികളും അവരവരുടെ വീടുകളില്‍ വെച്ച് സ്വാദിഖ് മുസ്ലിയാര്‍ക്ക് വേണ്ടി മയ്യിത്ത് നിസ്കാരവും ഖത്മുല്‍ ഖുര്‍ആനും പ്രത്യേക പ്രാര്‍ത്ഥനയും നിര്‍വ്വഹിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.