മനാമ: ബഹ്‌റൈനില്‍ 41 പേര്‍ക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 211 ആയി ഉയര്‍ന്നു. നേരത്തെ 15 പേര്‍ കൂടി രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്നലെ മാർച്ച് 23ന് രാത്രി 8 മണിക്ക് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് ഇതുവരെ 24968 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന 208 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 3 പേരുടെ നില ഗുരുതരമായി തുടരുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 164 ആയി ഉയര്‍ന്നിട്ടുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. പൊതുഇടങ്ങളില്‍ 5ലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ നിയമനടപടിയുണ്ടാകുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ജനറല്‍ താരിഖ് ബിന്‍ ഹസന്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
മാര്‍ക്കറ്റുകളില്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണമില്ല. അതേസമയം പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ഒത്തുചേരുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പബ്ലിക് ഹെല്‍ത്ത് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 121 പ്രകാരമാവും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുക. മൂന്ന് മാസം തടവ് ശിക്ഷയും ആയിരം ദിനാറില്‍ കുറയാതെ പിഴയുമാണ് നിയലംഘകര്‍ക്ക് ലഭിക്കുന്ന ശിക്ഷ.