തിരുവനന്തപുരം: കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് (69) മരിച്ചത്. റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം.
ഇദ്ദേഹത്തിന് എങ്ങനെയാണ് രോഗ ബാധയുണ്ടായത് എന്ന കാര്യത്തിൽ ഇനിയും ഒരു നിഗമനത്തിലെത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടർമാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഇയാളുടെ ജീവൻ നിലനിർത്തിയിരുന്നത്.
നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാർച്ച് ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്‍റെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. മാർച്ച് രണ്ടിന് പോത്തൻകോട് വിവാഹചടങ്ങിൽ പങ്കെടുത്തു, അതേ ദിവസവും മാർച്ച് 11നും, 18നും, 21നും മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തു. ഒരു കാസർകോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായി വിവരമുണ്ട്.
മാർച്ച് 20- വരെ വീടിന് സമീപമുള്ള പള്ളിയിലും 69-കാരൻ പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാൾ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളിൽ അടക്കം ജോലി ചെയ്തവരോട് നിരീക്ഷണത്തിൽ പോകാൻ നിദ്ദേശിച്ചിട്ടുണ്ട്.