കൊച്ചി / മനാമ: ഈ ഓണക്കാലത്ത് വിമാന യാത്രക്കാർക്കായി ആകാശത്ത് വെച്ച് ഓണസദ്യ ഉണ്ണാനുള്ള അവസരമൊരുക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് നാടുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാകുക.
ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക്, വിമാനം പുറപ്പെടുന്നതിന് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം. 500 രൂപയാണ് നിരക്ക്.
പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവ്വഹിച്ചു. എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിംഗ്, ഇ-കോമേഴ്‌സ്, ലോയൽറ്റി മേധാവി സുനിൽ സുരേഷും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിന്റെ തനത് ആഘോഷമായ ഓണത്തെ ലോകമെമ്പാടും വ്യാപിപ്പിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
വാഴയിലയിൽ പാലട പ്രഥമൻ വരെ!
നാടൻ ഓണത്തിന്റെ അനുഭൂതി ഒട്ടും ചോരാതെ വാഴയിലയിലാണ് സദ്യ വിളമ്പുന്നത്. മട്ടയരി ചോറ്, നെയ്, പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടുകറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കരവരട്ടി, പാലട പ്രഥമൻ എന്നിവയടങ്ങുന്നതാണ് സദ്യ. കസവുകരയുടെ പ്രത്യേക ഡിസൈനിലുള്ള പാക്കറ്റുകളിലാണ് ഇത് യാത്രക്കാർക്ക് നൽകുന്നത്.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി പ്രതിമാസം 2,850 ഓളം സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 70 ശതമാനം വിമാനങ്ങളും ബഹ്‌റൈൻ, ദുബായ്, അബുദാബി, ദോഹ, മസ്‌കറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.









