മനാമ: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി തൊഴില്‍ നിയമം ലംഘിച്ച് ബഹ്‌റൈനില്‍ തുടരുന്നവര്‍ക്ക് തിരുത്തല്‍ നടപടിക്ക് കൂടുതല്‍ സമയം അനുവദിച്ചു. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ)യാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2020 അവസാനം വരെ തിരുത്തല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഇതോടെ അവസരം ലഭിക്കും.
നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന എല്ലാ തൊഴിലാളികളും പുതിയ അവസരം വിനിയോഗിക്കണമെന്ന് എല്‍.എം.ആര്‍.എ അധികൃര്‍ വ്യക്തമാക്കി. വിദേശ തൊഴിലാളികൾക്ക് അവരുടെ സ്ഥാപനങ്ങൾ നൽകി വരുന്ന മാസ ഫീസ് മൂന്ന് മാസത്തേക്ക് നിർത്തലാക്കിക്കൊണ്ടുള്ള ഉത്തരവും കഴിഞ്ഞ ദിവസം എൽ എം ആർ എ പുറത്തുവിട്ടിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 258 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേരൊഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.