മനാമ: വിദേശ തൊഴിലാളികൾക്കിടയിലെ കോവിഡ് വ്യാപനം കർഫ്യൂ കൊണ്ട് തടയാനാവില്ലെന്ന് ബഹ്റൈൻ. തൊഴിലാളികള്‍ക്കിടയില്‍ വൈറസ് പടരാന്‍ പ്രധാനകാരണം താമസസ്ഥലങ്ങളിലെ സാഹചര്യമാണെന്ന് ബഹ്റൈന്‍ നാഷനല്‍ ടാസ്‌ക് ഫോഴ്സ് അംഗം ലെഫ്റ്റനന്റ് കേണല്‍ ഡോ. മനാഫ് അല്‍ ഖഹ്താനി ചൂണ്ടിക്കാണിച്ചു. വൈറസിനെ രാജ്യങ്ങളുമായോ ഏതെങ്കിലും വർഗവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല, അങ്ങനെയുണ്ടാവരുത് അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈന്റെ സാമൂഹിക നിർമ്മാണത്തിൽ വിദേശ തൊഴിലാളികളുടെ പങ്ക് വളരെ വലുതാണ്. അവരെ സഹായിക്കുകയും ആരോഗ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുകയുമാണ് നമ്മുടെ ലക്ഷ്യവും കർത്തവ്യവും. പ്രതിരോധ പ്രവർത്തനങ്ങളിൽ വിദേശ തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നുണ്ട്. അവർക്ക് ഉചിതമായ താമസ സൗകര്യം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഖത്താനി പറഞ്ഞു.
രാജ്യത്ത് പ്ലാസ്മ ചികിത്സ പരീക്ഷിക്കും
പ്ലാസ്മ ശേഖരിച്ചുള്ള ചികിത്സ ബഹ്റൈൻ ഉടൻ ആരംഭിക്കുമെന്നും ഡോ. മനാഫ് അൽ ഖത്താനി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്ന 20 പേരിൽ ആദ്യഘട്ടത്തിൽ ചികിത്സ പരീക്ഷിക്കും. വൈറസിനെ പ്രതിരോധിക്കുന്നതിൽ പ്ലാസ്മ ശേഖരിച്ചുള്ള ചികിത്സ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസ് സ്ഥിരീകരിക്കുകയും പിന്നീട് രോഗമുക്തി നേടുകയും ചെയ്തവരുടെ പ്ലാസ്മ ശേഖരിച്ചാണ് ചികിത്സ നടത്തുന്നത്. വൈറസിനെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായകമാവും. രോഗമുക്തി നേടിയവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ചുള്ള ഈ ചികിത്സാ രീതി നിരവധി രാജ്യങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുണ്ട്. ചികിത്സ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ.
വൈറസ് ബാധിച്ച് കഴിഞ്ഞാൽ ഒരാളുടെ ശരീരം ഇതിനെതിരായി ആന്റിബോഡി നിർമ്മിക്കും. രോഗമുക്തമായാലും ഈ ആൻ്റിബോഡികൾ രക്തത്തിൽ ശേഷിക്കും. വൈറസ് തിരികെയെത്താതിരിക്കാൻ ഇവ സഹായിക്കും. ഇവ രക്തത്തിൽ നിന്ന് വേർതിരിച്ചെടുത്താണ് ചികിത്സാ രീതി വികസിപ്പിക്കുന്നത്. സുപ്രീം കൗൺസിൽ ഓഫ് ഹെൽത് മേധാവി ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പരീക്ഷണ ചികിത്സ ആരംഭിക്കുന്നതെന്നും ഡോ. മനാഫ് അൽ ഖത്താനി പറഞ്ഞു.