മനാമ: കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളുടെ മടക്കയാത്രയുടെ മൂന്നാം ഘട്ടം മെയ് 26 മുതൽ ആരംഭിക്കും. അഞ്ച് വിമാനങ്ങളാണ് ഈ ഘട്ടത്തിൽ ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്. മെയ് 26, 30, ജൂൺ 2 തീയതികളിൽ കോഴിക്കോട്ടേക്കും മെയ് 28, ജൂൺ 1 തീയതികളിൽ കൊച്ചിയിലേക്കുമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സർവീസ് നടത്തുക.
കോഴിക്കോട്ടേക്കുള്ള വിമാനം വൈകിട്ട് 4.10നും കൊച്ചിയിലേക്കുള്ളത് ഉച്ചക്ക് 2.10നും പുറപ്പെടും. 26 ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനത്തിൻ്റെ ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച 170 ടിക്കറ്റുകൾ വിതരണം ചെയ്തിരുന്നു. 177 യാത്രക്കാരാണ് ഈ വിമാനത്തിൽ യാത്ര തിരിക്കുന്നത്. മറ്റു ദിവസങ്ങളിലെ വിമാനത്തിൻ്റെ ടിക്കറ്റ് വിതരണം മുഗണനാ പട്ടിക വഴി ഇന്ത്യൻ എംബസി വിളിക്കുന്നതിനനുസരിച്ച് വിതരണം ചെയ്ത് തുടങ്ങും. ആദ്യ രണ്ട് ഘട്ടങ്ങളിൽ ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് വിമാനങ്ങൾ മാത്രമാണുണ്ടായിരുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളായിരുന്നു നടത്തിയത്. മറ്റൊന്ന് ഹൈദരാബാദിലേക്കായിരുന്നു. ആയതിനാൽ തന്നെ അവസരം ലഭിക്കാതെ ഗർഭിണികളും രോഗികളും തൊഴിൽ രഹിതരുമടങ്ങുന്ന ആയിരങ്ങൾ വേണ്ടത്ര വിമാനങ്ങളില്ലാത്തതിനാൽ പ്രയാസപ്പെടുന്ന വാർത്തകൾ ഏറെ പ്രതിഷേധങ്ങൾക്ക് വകവെച്ചിരുന്നു. ഇത്തവണ അഞ്ച് വിമാനങ്ങളുള്ളതിനാൽ നാടണയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.
പരിഗണനാ ലിസ്റ്റ് ക്രമീകരിച്ച് എംബസിയിൽ നിന്ന് നേരിട്ട് ബന്ധപ്പെട്ടിരുന്ന മുൻ തവണകളിൽ നിന്ന് വ്യത്യസ്തമായി ബഹ്റൈനിൽ നിന്ന് മേയ് 26ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് യാത്രക്കാരെ തിരഞ്ഞെടുത്തത് രജിസ്ട്രേഡ് സംഘടനകൾ മുഖേനയായിരുന്നു. പെട്ടെന്നുള്ള ഷെഡ്യൂളായതിനാൽ യാത്രക്കാരെ മുഴുവൻ നേരിട്ട് വിളിച്ച് തിരഞ്ഞെടുക്കുന്നതിനുള്ള സമയം ഇല്ലാത്തതിനാലാണ് ഈ രീതി തിരഞ്ഞെടുത്തതെന്നാണ് വിവരം.
ഐ.സി.ആർ.എഫ്, ബഹ്റൈൻ കേരളീയ സമാജം, കെ.എം.സി.സി, തുടങ്ങിയ സംഘടനകൾക്കാണ് യാത്രക്കാരുടെ പട്ടിക സമർപ്പിക്കാൻ അവസരം ലഭിച്ചത്. കേരളീയ സമാജം 60 ഓളം പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം കൈമാറിയത്. ഇവരിൽ ഭൂരിപക്ഷം പേർക്കും സീറ്റ് ലഭിച്ചു. കെ.എം.സി.സി 50 ഓളം പേരുടെ പട്ടിക കൈമാറി. ഇതിൽ നല്ലൊരു ഭാഗത്തിനും ടിക്കറ്റ് ലഭിച്ചതായാണ് വിവരം. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്നാണ് സംഘടനകൾ യാത്രക്കാരുടെ പട്ടിക തയാറാക്കി നൽകിയത്. കൂടുതൽ അർഹരായവർക്ക് അവസരം ലഭിക്കാൻ ഇതുവഴി കഴിയുമെന്ന് സംഘടനകൾ പറയുന്നു.