കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. സ്വപ്നയെ കൂടാതെ കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരും അറസ്റ്റിലായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന. ബംഗളൂരുവിൽ നിന്നാണ് ഇവർ എൻ.ഐ.എ കസ്റ്റഡിയിലായിരിക്കുന്നത്.
നേരത്തെ കേസിലെ സുപ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന്റെ ആവശ്യപ്രകാരം പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കകം പ്രത്യക സംഘം മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. തനിക്ക് സ്വർണ്ണ കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാർത്ത കാരണമാണ് തന്നെ സംഭവത്തിൽ പ്രതി ചേർത്തിരിക്കുന്നതെന്നും സൂചിപ്പിച്ച് സ്വപന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. അറ്റാഷേ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതിന്റെ കാരണം അന്വേഷിച്ചതെന്നാണ് ഇവർ പറയുന്നത്.
കൊച്ചി കമ്മീഷണർ വിജയ് സാക്കറെയുടെ മേൽനോട്ടത്തിലായിരുന്നു പ്രത്യേക സംഘത്തിന്റെ അന്വേഷണം. കസ്റ്റംസ് അധികൃതർ പ്രതികളെ കണ്ടെത്താൻ കമ്മീഷ്ണറുടെ സഹായം തേടി ഇ-മെയിൽ സമർപ്പിക്കുകയായിരുന്നു. മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറാണ് കേസിലെ ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയും, കൊച്ചി സ്വദേശി, വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതിയുമാണ്. സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരാണ് കേസിലെ നാലാം പ്രതി.