മനാമ: ബഹ്‌റൈനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദേശം പരിഗണിച്ചാണ് ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കീരിടവകാശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിന് പിന്നാലെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകള്‍, സ്‌പോര്‍ട്‌സ് ഹാള്‍, മൈതാനങ്ങള്‍ എന്നിവ ആഗസ്റ്റ് 6 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ട്രെയിനിംഗ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സെപ്റ്റംബര്‍ 3 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഈ ദിനം മുതൽ പുറത്തിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കും. എല്ലാവിധ സജ്ജീകരണങ്ങളോടെയും പൂര്‍ണാവസ്ഥയില്‍ റസ്റ്റോറന്റുകള്‍ക്കും കോഫി ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സെപ്റ്റംബര്‍ 24 മുതലായിരിക്കും അനുമതി ലഭിക്കുക. ഈ ദിനം മുതൽ അകത്തും ഭക്ഷണം നൽകാവുന്നതാണ്. ശീശാ സര്‍വീസുകള്‍ക്കും ഇതേ കാലയളവില്‍ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും.
മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവോ, നിയന്ത്രണ വിധേയമല്ലാതെ കാര്യങ്ങള്‍ കൈവിട്ടു പോവുകയോ ചെയ്താല്‍ ഇളവുകള്‍ പിന്‍വലിച്ചേക്കും. ടാസ്‌ക് ഫോഴ്‌സിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ദിവസം മന്ത്രിസഭ തൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബലിപെരുന്നാള്‍ ദിനവും ബഹ്‌റൈനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
പെരുന്നാള്‍ കൂടിച്ചേരലുകള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ചെറിയ പെരുന്നാളിന് സമാനമായി കോവിഡ് കേസുകള്‍ ഇത്തവണ ഉയരില്ലെന്നാണ് പ്രതീക്ഷ. ജാഗ്രത കൈവിടുതെന്നും കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.